സീതത്തോട് ∙ കട്ടച്ചിറ എൽപി സ്കൂളിനു സമീപം വനത്തിൽ കടുവയുടെ മുരൾച്ച. ശബ്ദം കേട്ട സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇരയുടേതെന്ന് സംശയിക്കും വിധം രക്തം തളം കെട്ടി കിടപ്പുണ്ട്. മണിയാർ മേഖലയിൽ കണ്ട കടുവ കട്ടച്ചിറ ഭാഗത്തേക്കു കാട് കയറിയതാകാമെന്നു സംശയം. കിഴക്കൻ മേഖലയിൽ ഈ തവണ മണിയാർ മേഖലയിലാണ് കടുവയുടെ സാന്നിധ്യം ആദ്യം തിരിച്ചറിയുന്നത്.
മണിയാർ വനത്തിൽ ആടുകളും നീലിപിലാവ് വനത്തിൽ പശുവും കടുവയുടെ ആക്രമണത്തിൽ ചത്തിരുന്നു. നാല് ദിവസം മുൻപ് മണിയാർ എ.വി.ടി തോട്ടത്തിലെ തൊഴിലാളികളും മണിയാർ കാർബോറാണ്ട് പദ്ധതിയിലെ സെക്യൂരിറ്റി ജീവനക്കാരനും കടുവയെ നേരിട്ട് കണ്ടിരുന്നു. ഈ സംഭവങ്ങൾക്കു പിന്നാലെയാണ് കട്ടച്ചിറ വനത്തിൽ കടുവയുടെ മുരൾച്ച കേൾക്കുന്നത്.
കടുവ വന്ന കാടുകളിലൂടെ തന്നെ തിരികെ മടങ്ങാനുള്ള സാധ്യതയും വനപാലകർ തള്ളിക്കളയുന്നില്ല. കടുവയ്ക്കു പുറമേ കാട്ടുപോത്ത്, ആന തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യവും കിഴക്കൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലുമുണ്ട്.