ADVERTISEMENT

പുതുശേരിമല ∙ ജലവിതരണക്കുഴലുകളും വൈദ്യുതി തൂണുകളും വശത്തേക്കു മാറ്റി സ്ഥാപിക്കാതെ തന്നെ പാലച്ചുവട്–നരിക്കുഴി റോഡിൽ ബിഎം ടാറിങ് പൂർ‌ത്തിയാക്കി. പൈപ്പിന്റെ പൊട്ടലുകൾ പരിഹരിക്കാത്തതു മൂലം 30 മീറ്റർ നീളത്തിലും 1.50 മീറ്റർ വീതിയിലും ബിഎം ടാറിങ് ചെയ്തിട്ടില്ല. അടുത്തയാഴ്ച ബിസി ടാറിങ് നടത്തുകയാണ് ലക്ഷ്യം. 

3 വർഷം മുൻപു കരാറായ പണിയാണിത്. ഇതും പുതമൺ–കുട്ടത്തോട് റോഡും കൂടി 8.60 കോടി രൂപയ്ക്കാണ് കരാർ നൽ‌കിയിരുന്നത്. പുതമൺ–കുട്ടത്തോട് റോഡ് പണിയിൽ നിന്ന് കരാറുകാരൻ പിൻവാങ്ങിയിരുന്നു. മുൻപു ഭാഗികമായി ബിഎം ടാറിങ് നടത്തിയതിനാൽ പാലച്ചുവട്–നരിക്കുഴി റോഡിൽ ശേഷിക്കുന്ന പണിയും പൂർത്തിയാക്കാനാണ് തീരുമാനം. മന്ദിരം–വടശേരിക്കര, മണ്ണാരക്കുളഞ്ഞി–പമ്പ എന്നീ ശബരിമല പാതകളെ ബന്ധിപ്പിക്കുന്ന റോഡിന് 4.60 കിലോമീറ്ററാണ് ദൂരം. 

ജൽജീവൻ പദ്ധതിയിൽ റാന്നി മേജർ ജല വിതരണ പദ്ധതിക്കായി പുതിയ ജല വിതരണ കുഴലുകൾ സ്ഥാപിക്കുന്നുണ്ട്. ഇതിനു ശേഷം പണി നടത്തിയാൽ മതിയെന്നു ചൂണ്ടിക്കാട്ടി ഇടയ്ക്കു പണി നിർത്തിവച്ചിരുന്നു. ഇതോടൊപ്പം വൈദ്യുതി തൂണുകളും മാറ്റണമായിരുന്നു. പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തി നൽകാത്തതിനാൽ വൈദ്യുതി തൂണുകൾ മാറ്റാനും വശം കെട്ടി ബലപ്പെടുത്താനും കഴിഞ്ഞിരുന്നില്ല. പിന്നീട് പൈപ്പുകൾ മാറ്റാതെ പണി നടത്താൻ തീരുമാനിക്കുകയായിരുന്നു. പുറമ്പോക്ക് അളന്നെങ്കിലും വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിച്ചില്ല. 

ഫണ്ടിന്റെ കുറവാണ് തടസ്സമായത്. തുടർന്ന് വശം കെട്ടൽ മാത്രം നടത്തി ബിഎം ടാറിങ് നടത്തുകയായിരുന്നു. ജല അതോറിറ്റി അധികൃതരോട് പലതവണ നിർദേശിച്ചിട്ടും പൈപ്പിന്റെ തകരാർ പരിഹരിക്കാത്തതിനാലാണ് നാട്ടുകാരുടെ ഇടപെടൽ മൂലം 30 മീറ്റർ ബിഎം ചെയ്യാതെ ഒഴിച്ചിട്ടത്. പിഡബ്ല്യുഡിയും ജല അതോറിറ്റിയും കാട്ടിയ മെല്ലെപ്പോക്കു നയമാണ് റോഡ് പണി ഇത്രത്തോളം വൈകിപ്പിച്ചത്. ഇപ്പോഴും ജല അതോറിറ്റി ഇതേ സമീപനം തുടരുകയാണെന്നാണ് ആക്ഷേപം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com