2.2 ലക്ഷം രൂപയ്ക്ക് ശിഖരം മുറിച്ചു വലയിട്ടു, വലമുറിച്ചുയർന്ന് പുതുശിഖരം; സംഭവിച്ചതെന്ത്?
Mail This Article
പന്തളം ∙ പക്ഷിക്കാഷ്ഠം മൂലമുള്ള മാലിന്യപ്രശ്നം പരിഹരിക്കാനായി ശിഖരം മുറിച്ചു വലയിട്ട മരങ്ങളിൽ വല പൊട്ടിച്ചു ശിഖരം മുളച്ചു തുടങ്ങി. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തലേന്നാണ്, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കെഎസ്ആർടിസി റോഡിലെ മരങ്ങളുടെ ശിഖരം മുറിച്ചതും പിന്നീടു വലയിട്ടതും.
ഇവിടെ തമ്പടിക്കുന്ന നൂറുകണക്കിനു പക്ഷികളുടെ കാഷ്ഠം നിരത്തിൽ വീഴുന്നതു മൂലമുള്ള മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായിരുന്നു ഇത്. മരത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ വല പൊട്ടിച്ചു ശിഖരം മുളച്ചു തുടങ്ങി.ജൈവവൈവിധ്യ ബോർഡ് അനുവദിച്ച 2,20,000 രൂപയാണ് ശിഖരം മുറിച്ചു വലയിടാൻ നഗരസഭ വിനിയോഗിച്ചത്.
∙ പക്ഷിക്കൂട്ടം ഉപേക്ഷിച്ചു
മുൻ വർഷങ്ങളിൽ മേയ്, ജൂൺ മാസങ്ങളിലാണ് പക്ഷിക്കൂട്ടം കെഎസ്ആർടിസി റോഡിലെ മരക്കൊമ്പുകളിലേക്കു തിരികെയെത്തിയിരുന്നത്. ഇത്തവണ അവയുടെ സാന്നിധ്യം പരിസരങ്ങളിലും കാണാനില്ല. 2 കൂറ്റൻ മാവുകളിലായി അഞ്ഞൂറോളം പക്ഷികളാണ് മേയ് മുതൽ ഡിസംബർ വരെയുള്ള കാലയളവുകളിൽ തമ്പടിച്ചിരുന്നത്. ഇവ മൂലമുള്ള മാലിന്യം പ്രദേശത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടായതോടെയാണ് ശിഖരം മുറിക്കാൻ നഗരസഭ നടപടി സ്വീകരിച്ചത്.