ആറന്മുള∙ കോഴഞ്ചേരി തെക്കേമല ജംക്‌ഷനിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻവശത്ത് നിന്നും ബൈക്ക് മോഷണം പോയ കേസിൽ ഒരാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂർ പരിയാരം അംബേദ്കർ കോളനി മഞ്ജുഷ് ഭവനിൽ മഞ്ജുഷ് (32) ആണു പിടിയിലായത്. ഈ മാസം 4ന് വൈകിട്ട് 6 മണിയോടു കൂടിയായിരുന്നു മോഷണം. ബാങ്കിനു മുന്നിൽ വച്ചിരുന്ന ഗാർഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ ബൈക്ക് പൂട്ട് പൊട്ടിച്ച ശേഷം കടത്തി കൊണ്ടുപോവുകയായിരുന്നു.
മോഷ്ടിച്ച ബൈക്ക് പല ഭാഗങ്ങളാക്കി പത്തനംതിട്ടയിലും ഇലന്തൂർ, തെക്കേമല തുടങ്ങിയ സ്ഥലങ്ങളിൽ കൊടുത്തതായി മഞ്ജുഷ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. നാരങ്ങാനത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിയിരുന്ന പ്രതി ബൈക്ക് വിദഗ്ധമായി അഴിച്ച് ഭാഗങ്ങളാക്കി മാറ്റുകയായിരുന്നു. ഇയാളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മഹാജന്റെ നിർദേശപ്രകാരം പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ. ജോൺസൺ, സിപിഒമാരായ നിതീഷ്, സഞ്ജയൻ, രാജഗോപാൽ, ജിതിൻ ഗബ്രിയേൽ, അഖിൽ ഫൈസൽ, സുനിൽ, സൈഫുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.