ADVERTISEMENT

ആറന്മുള ∙ വഞ്ചിപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ആറന്മുളയിൽ വള്ളസദ്യ വഴിപാടുകൾക്ക് ഭക്തിനിർഭരമായ തുടക്കം. ഒന്നിനു പിറകേ ഒന്നായി പള്ളിയോടങ്ങൾ പാർഥസാരഥീക്ഷേത്രക്കടവിലെത്തി വെറ്റപുകയില സ്വീകരിച്ച് വഞ്ചിപ്പാട്ടുകൾ പാടി ക്ഷേത്രംവലംവച്ച് സദ്യ സ്വീകരിച്ചു മടങ്ങി. 10 പള്ളിയോടങ്ങൾക്കായിരുന്നു ആദ്യ ദിവസം വള്ളസദ്യ. ആദ്യം തെക്കേമുറി പള്ളിയോടവും തുടർന്ന് നിശ്ചിത ഇടവേളകളിൽ ഇടപ്പാവൂർ, കോയിപ്രം, വെൺപാല, തെക്കേമുറി കിഴക്ക്, കീഴ്ചേരിമേൽ, മാരാമൺ, ഇടക്കുളം, ആറാട്ടുപുഴ, മല്ലപ്പുഴശേരി എന്നീ പള്ളിയോടങ്ങളും ഭക്തരുടെ വഴിപാട് സ്വീകരിക്കാനെത്തി.

രാവിലെ 11.30ന് ക്ഷേത്രാങ്കണത്തിൽ എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ചോറു വിളമ്പി വള്ളസദ്യയ്ക്കു തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, പള്ളിയോടം സേവാസംഘം ഭാരവാഹികളായ പാർഥസാരഥി ആർ. പിള്ള, സുരേഷ് വെൺപാല, പ്രദീപ് ചെറുകോൽ, വള്ളസദ്യ നിർവഹണ സമിതി അംഗങ്ങളായ കെ. ഹരിദാസ്, കെ.ബി. സുധീർ, വള്ളസദ്യ കൺവീനർ വി. കെ. ചന്ദ്രൻ അഷ്ടമിരോഹിണി വള്ളസദ്യ കൺവീനർ കെ. ജി.കർത്ത എന്നിവർ സംബന്ധിച്ചു. വള്ളസദ്യ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കും.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു. ആന്റോ ആന്റണി എംപി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി.നായർ, ബി. രാധാകൃഷ്ണമേനോൻ, പ്രമോദ് നാരായൺ എംഎൽഎ, കെ.ആർ.പ്രതാപചന്ദ്ര വർമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കെ.ജി.കർത്ത, മനോജ് മാധവശേരിൽ, എ. പത്മകുമാർ, വി.കെ.ചന്ദ്രൻ തുടങ്ങിയവർ സമീപം.     ചിത്രം: മനോരമ
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു. ആന്റോ ആന്റണി എംപി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി.നായർ, ബി. രാധാകൃഷ്ണമേനോൻ, പ്രമോദ് നാരായൺ എംഎൽഎ, കെ.ആർ.പ്രതാപചന്ദ്ര വർമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കെ.ജി.കർത്ത, മനോജ് മാധവശേരിൽ, എ. പത്മകുമാർ, വി.കെ.ചന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

കരകൾ‌ക്കിനി ഒരേ താളം

ആറന്മുള ∙ ‘ശ്രീ പത്മനാഭാ മുകുന്ദാ മുരാന്തകാ നാരായണാ നിന്നെ കാണുമാറാകേണം..’ പമ്പയുടെ നെട്ടായത്തിൽ ഈരടികൾ ഉയർന്നു. കാഴ്ചപ്പൂരത്തിന് കൊടിയേറി. ഇനി 71 നാൾ ആറന്മുളയിലെ കരകൾ‌ക്ക് ഒരേ താളം. വള്ളസദ്യയുടെ ആദ്യദിനമായിരുന്ന ഇന്നലെ ഒട്ടേറെ ഭക്തരാണ് തിരുവാറന്മുളയപ്പന്റെ സന്നിധിയിലെത്തിയത്. രാമപുരത്ത് വാര്യരുടെ വഞ്ചിപ്പാട്ടുകൾ ക്ഷേത്രപരിസരത്ത് തുടരെ അലയടിച്ചുയർന്നു.  നതോന്നതയുടെ താളവും തുഴക്കാരുടെ അർപ്പണബോധവും ചേർന്നുള്ള ആറന്മുള ശൈലി മിന്നിത്തെളിഞ്ഞു. 

വിവിധ നിറങ്ങളിലുള്ള മുത്തുക്കുടകളും പൂമാലകളും ബാണക്കൊടിയും പമ്പയുടെ ഓളപ്പരപ്പിൽ വർണപ്പകിട്ടൊരുക്കി.  കരക്കാരെ ആദരവോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. അഷ്ടമംഗല്യവും വിളക്കും താലപ്പൊലിയും നാഗസ്വരമേളവുമെല്ലാം ഒരുക്കിയിരുന്നു. കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിച്ചിടത്തേക്കാണ് പള്ളിയോടത്തിൽ എത്തിയവരെ ആനയിച്ചത്. 

മുത്തുക്കുടയ്ക്കൊപ്പം പള്ളിയോടം തുഴയുന്ന ഒരു നയമ്പും നിറപറ സമർപ്പിച്ചതിനു സമീപത്തായി വച്ചു. വഞ്ചിപ്പാട്ടുകളാൽ ക്ഷേത്രസന്നിധി മുഖരിതം. തുടർന്ന് സദ്യവട്ടങ്ങളിലേക്ക്. വഴിപാട് നടത്തുന്ന വ്യക്തിയാണ് കരക്കാരെ ഊട്ടുപുരയിലേക്ക് ക്ഷണിക്കുന്നത്. 44 വിഭവങ്ങളും പാടി ചോദിക്കുന്ന ഇരുപതും ചേർത്ത് 64 വിഭവങ്ങൾ ഇലയിലെത്തി. 

വള്ളസദ്യ ‘സോ ഡെലിഷ്യസ്’

 വള്ളസദ്യ കഴിക്കുന്ന ഒറേലി
വള്ളസദ്യ കഴിക്കുന്ന ഒറേലി

ആറന്മുള ∙ 64 കൂട്ടം വിഭവങ്ങൾ ഇലയിൽ നിരന്നപ്പോൾ ഒറേലി ‘ശീലങ്ങ’ളൊക്കെ മാറ്റിവച്ചു. സ്പൂണിന്റെയോ ഫോർക്കിന്റെയോ സഹായമില്ലാതെ ഒറേലി ആദ്യമായി കഴിച്ച ഭക്ഷണം– ആറന്മുള വള്ളസദ്യ! ‘സോ ഡെലിഷ്യസ്’, പാൽപായസം കുടിച്ചു സദ്യവട്ടം പൂർത്തിയാക്കിയതിനുശേഷം മുഖം തുടച്ചുകൊണ്ട് ഒറേലി പ്രതികരിച്ചത് ഇങ്ങനെ.

പഞ്ചകർമ ചികിത്സയ്ക്കായായി രണ്ടാഴ്ച മുൻപു തിരുവല്ല വള്ളംകുളത്തെ എൻഎസ്എസ് ആയുർവേദ ആശുപത്രിയിലെത്തിയതാണ് ഒറേലി. ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുന്ന ഡോ.ബി.ഹരികുമാറിൽനിന്നാണു വള്ളസദ്യയെക്കുറിച്ച് അറിഞ്ഞത്. ഡോക്ടർക്കും കുടുംബത്തിനുമൊപ്പം നേരെ ആറന്മുളയിലേക്ക്. ദേവസ്വം ഊട്ടുപുരയിൽ തെക്കേമുറി പള്ളിയോടത്തിന്റെ സദ്യ ആസ്വദിച്ചു കഴിച്ചു. 

ഫ്രാൻസിലെ തീരമേഖലയായ ബ്രിട്ടനി പ്രവിശ്യയാണു സ്വദേശം. ഫ്രാൻസിലെ പരമ്പരാഗത തോണിപ്പാട്ടിന്റെ താളവുമായി ആറന്മുളയിലെ വഞ്ചിപ്പാട്ടിനു വിദൂര സാമ്യമുണ്ടെന്നാണ് ഒറേലി പറയുന്നത്. തായ്‌ലൻഡ്, മഡഗസ്കർ, ഗിനിയ അടക്കമുള്ള ഒട്ടേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള ഒറേലിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. നഴ്സായ ഒറേലി കഴിഞ്ഞ 15 വർഷമായി യോഗ പരിശീലിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com