ADVERTISEMENT

സീതത്തോട്∙ നവജാത ശിശുവുമായി ആദിവാസി യുവതി വനത്തിനുള്ളിൽ ദുരിതപൂർണമായ അവസ്ഥയിൽ. ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ മണ്ണിൽ തുണിവിരിച്ച് കിടന്നുറങ്ങുന്ന ഇരുവർക്കും നേരിയ പനി ബാധിച്ചതോടെ ആരോഗ്യസ്ഥിതിയിലും ആശങ്ക. മഞ്ഞത്തോട് ആദിവാസി കോളനിയിൽ ളാഹ – ചാലക്കയം ശബരിമല റോഡിൽ നിന്ന് ഏകദേശം 300 മീറ്ററോളം ഉള്ളിൽ താമസിക്കുന്ന ചന്ദ്രികയുടെ മകൾ മഞ്ജുവും കുഞ്ഞുമാണ് തീർത്തും ദയനീയമായ അവസ്ഥയിൽ ഒന്നര ആഴ്ചയായി കഴിയുന്നത്.

ചന്ദ്രിക മുൻപ് ആങ്ങമൂഴിയിലും പിന്നീട് കൊക്കാത്തോട് കൂപ്പിലുമായിരുന്നു താമസം. മൂന്ന് ആഴ്ച മുൻപാണ് ഇവിടെയെത്തുന്നത്. ആരോഗ്യ പ്രവർത്തകർ ഇടപെട്ട് മഞ്ജുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രസവത്തിനു ശേഷം തിരികെ കോളനിയിലെത്തിയ മഞ്ജു ദുരിതപൂർണമായ അവസ്ഥയിലാണുള്ളത്.  ആദിവാസി ഊരിലെ ആചാര പ്രകാരം അമ്മയും കുഞ്ഞും പ്രസവ ശേഷം 2 മാസം ബന്ധുക്കളിൽനിന്ന് അകന്ന് ഇവർക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക ‘പിള്ള വീട്ടിൽ’ കഴിയണം. 

എന്നാൽ, ഭർത്താവുമായി അകന്ന് കഴിയുന്ന മഞ്ജുവിനു വീടൊരുക്കാൻ ആരും ഇല്ലാത്ത അവസ്ഥയായിരുന്നെന്ന് ചന്ദ്രിക പറയുന്നു. കറുത്ത പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മേൽക്കൂര മറച്ച ശേഷം ഇരുവശത്തും കാട്ടുകമ്പുകൾ ചേർത്തു വച്ചുള്ള കൂരയിലാണ് നിലവിൽ അമ്മയും കുഞ്ഞും. കഷ്ടിച്ചു നിന്നു തിരിയാൻ മാത്രം സ്ഥലം. മഴ പെയ്താൽ പൂർണമായും നനയും. വന്യമൃഗ ശല്യവുമുണ്ട്. കൂരയോടു ചേർന്നാണ് ആനത്താര. ഇത്രയും   പ്രയാസത്തിൽ കഴിയുന്ന വിവരം ട്രൈബൽ   വകുപ്പിനും    അറിയാമെങ്കിലും ഒരു സഹായവും തങ്ങൾക്കു ല‌ഭ്യമാക്കിയിട്ടില്ലെന്ന് ഇവർ പരാതിപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com