അർബുദ ചികിത്സയ്ക്ക് റോബട്ടിക് സർജറി ഈ വർഷം: മന്ത്രി വീണ

Mail This Article
ഇരവിപേരൂർ ∙ തിരുവനന്തപുരം, മലബാർ റീജനൽ കാൻസർ സെന്ററുകളിൽ കാൻസർ ചികിത്സയ്ക്ക് ഈ വർഷം തന്നെ റോബട്ടിക് സർജറി തുടങ്ങുമെന്നും ഇതിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സാമൂഹിക വിലയിരുത്തലിന്റെ (സോഷ്യൽ ഓഡിറ്റ്) സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 629 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ആശുപത്രികളെ രോഗീസൗഹൃദമാക്കുകയുമാണ് ലക്ഷ്യം. ഇത് എത്രത്തോളം ജനങ്ങളിലേക്കെത്തിയിട്ടുണ്ടെന്നുള്ള ജനകീയ പങ്കാളിത്തത്തോടെയുള്ള വിലയിരുത്തൽ രാജ്യത്ത് ആദ്യമായാണെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, അംഗം ജിജി മാത്യു, കോയിപ്രം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വത്സല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, അംഗങ്ങളായ അമിത രാജേഷ്, ആർ.ജയശ്രീ, കെ.കെ.വിജയമ്മ, വിനീഷ് കുമാർ, ത്രേസ്യാമ്മ കുരുവിള, പ്രിയ വർഗീസ്, എസ്എച്ച്എസ്ആർസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.വി.ജിതേഷ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൽ.അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.