അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രരംഗത്തെ വ്യത്യസ്ത മുഖം: മന്ത്രി സജി ചെറിയാൻ
Mail This Article
പള്ളിക്കൽ ∙ മലയാള സിനിമയ്ക്കെന്നെല്ല ഇന്ത്യൻ സിനിമയ്ക്കും ലോക സിനിമയ്ക്കും വലിയ സംഭാവനകൾ നൽകിയ മഹാവ്യക്തിത്വമാണ് അടൂർ ഗോപാലകൃഷ്ണനെന്ന് മന്ത്രി സജി ചെറിയാൻ. പള്ളിക്കൽ 870–ാം നമ്പർ വായനശാലയുടെയും നൂറനാട് വിഷ്വൽ മീഡിയ റിസർച് സെന്റർ ആൻഡ് ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ അടൂർ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാരംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ ഏതെല്ലാം തലങ്ങളിലാണെന്ന് മനസ്സിലാക്കി കൃത്യമായ മാറ്റങ്ങൾ വരുത്തി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തികൊണ്ടുവന്ന പ്രതിഭയാണ് അദ്ദേഹം.
ഇന്ത്യയിൽ കിട്ടാവുന്ന എല്ലാ ആദരവുകളും ബഹുമതികളും ഏറ്റുവാങ്ങാനും അദ്ദേഹത്തിനു സാധിച്ചു. അടൂർ സംവിധാനം ചെയ്ത എല്ലാ സിനിമകൾക്കും പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. ചലച്ചിത്രരംഗത്തെ വ്യത്യസ്തമായ മുഖമാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. സിനിമാ ഫെസ്റ്റിവൽ ഡയറക്ടർ സി. റഹിം അധ്യക്ഷത വഹിച്ചു.
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മക്കുറുപ്പ്, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ കെ.ജി.ജഗദീശൻ, ജനറൽ കൺവീനർ എൻ.വി.രവീന്ദ്രനാഥൻ നായർ, വായനശാല പ്രസിഡന്റ് എൻ. യശോധരൻ, സെക്രട്ടറി ഡി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, കുടുംബശ്രീ മുൻ ഡയറക്ടർ പി.ആർ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി അടൂർ ഗോപാലകൃഷ്ണന്റേതുൾപ്പെടെ 4 സിനിമകളുടെ പ്രദർശനവും നടത്തി.