ADVERTISEMENT

പത്തനംതിട്ട ∙ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുഖേനയുള്ള പ്ലാസ്റ്റിക്, പാഴ്‌വസ്തു ശേഖരണത്തിൽ പിന്നിലായിരുന്ന ജില്ലയിൽ ഇത്തവണ വൻ വർധന. ഡിസംബർ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം മൂന്നിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 315 ടൺ പാഴ്‌വസ്തുക്കളാണ് ശേഖരിച്ചത്. അതിൽ 75 ടൺ തരംതിരിച്ച പുനചംക്രമണ യോഗ്യമായ പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളായിരുന്നു.

മാർച്ചിനു മുൻപുള്ള നാലുമാസത്തെ കണക്കുകൾ പ്രകാരം 85 ടൺ പാഴ്‌വസ്തുക്കളായിരുന്നു ശേഖരിച്ചത്. അജൈവ പാഴ്‌വസ്തു നീക്കത്തിന് ജില്ലയിൽ 53 പഞ്ചായത്തുകളും 3 നഗരസഭകളുമായി ക്ലീൻ കേരള കമ്പനി ഉടമ്പടിയും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘മാലിന്യ വിമുക്ത നവകേരളം’ ക്യാംപെയിൻ, ജില്ലാ പഞ്ചായത്തിന്റെ ‘നിർമല ഗ്രാമം, നിർമല നഗരം, നിർമല ജില്ല’ എന്നീ പരിപാടികളുടെ ഭാഗമായിട്ടാണ് ജില്ലയിൽ അജൈവ പാഴ്‌വസ്തു ശേഖരണം നടത്തുന്നത്.

മാർച്ച് വരെയുള്ള കാലയളവിൽ ഒരുമാസം ശരാശരി 40000 രൂപ മാത്രമായിരുന്നു തരംതിരിച്ച പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിലൂടെ ക്ലീൻ കേരള കമ്പനി ഹരിതകർമ സേനയ്ക്ക് നൽകിയിരുന്നത്. എന്നാൽ മാർച്ചിനുശേഷം ശരാശരി ഒന്നര ലക്ഷം രൂപയായി ഇത് വർധിച്ചു. പള്ളിക്കൽ, ഏറത്ത്, നിരണം, കോന്നി, തുമ്പമൺ, പന്തളം തെക്കേക്കര, കവിയൂർ, കുന്നന്താനം, കടപ്ര പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയുമാണ് കാര്യക്ഷമമായി പ്ലാസ്റ്റിക് തരംതിരിച്ചു ലഭ്യമാക്കുന്നതിൽ മുൻപന്തിയിലുള്ളത്. നൂറു ശതമാനം വാതിൽപ്പടി ശേഖരണം നടത്തുമ്പോൾ തദ്ദേശ സ്ഥാപന ശേഖരണ കേന്ദ്രങ്ങൾ വിപുലീകരിക്കണമെന്ന് ജില്ലാ പ്ലാനിങ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ശുചിത്വ-മാലിന്യ സംസ്കരണ പ്രോജക്ടുകൾ പരിഷ്കരിക്കാൻ പ്രോജക്ട് ക്ലിനിക്കുകൾ നടക്കുകയാണിപ്പോൾ. തദ്ദേശസ്ഥാപനങ്ങൾക്ക് മാലിന്യ സംസ്കരണ പദ്ധതികൾക്കായി 70% തുക ശുചിത്വ മിഷൻ ലഭ്യമാക്കും

''മാലിന്യ സംസ്കരണത്തിൽ ജില്ല ബഹുദൂരം മുന്നിട്ടുനിൽക്കുന്നു എന്നതിന്റെ തെളിവാണ് അജൈവ പാഴ്‌വസ്തു ശേഖരണത്തിലുണ്ടായ ഈ വർധന. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയും സഹകരണവുമാണ് ഈ വിജയത്തിലേക്ക് ജില്ലയെ നയിച്ചത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പുതിയ പദ്ധതികൾ ജില്ലാ പഞ്ചായത്തുമായി ചേർന്ന് ഭാവിയിൽ ആവിഷ്കരിക്കും.'' ബൈജു ടി.പോൾജില്ലാ കോഓർഡിനേറ്റർ, ശുചിത്വ മിഷൻ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com