കുട്ടവഞ്ചി സവാരി: അടവിയിൽ വരുമാനമുണ്ട്; സൗകര്യങ്ങളില്ല
Mail This Article
തണ്ണിത്തോട് ∙ ഓണക്കാലമെത്തിയിട്ടും അടിസ്ഥാനസൗകര്യങ്ങളൊരുങ്ങാതെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. സവാരിയിൽ നിന്ന് മികച്ച വരുമാനം ലഭിക്കുമ്പോഴും വർഷങ്ങൾ കഴിഞ്ഞും അടിസ്ഥാന സൗകര്യങ്ങൾ മെച്ചമല്ലെന്ന് മാത്രമല്ല കലാകാലങ്ങളിൽ നടപ്പാക്കേണ്ടവ യഥാസമയം ചെയ്യുന്നുമില്ല. വേണ്ടത്ര ആസൂത്രണമില്ലാത്തതിനാൽ വർഷങ്ങളായി ചെയ്തുവരുന്ന കാര്യങ്ങൾ പലതും പരാതികളുയരുമ്പോഴാണ് നടപ്പാക്കുന്നത്. മുൻപ് നടപ്പാക്കിയതിൽ ഏറെയും വേണ്ടത്ര പ്രയോജനപ്പെടുന്നുമില്ല.കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ 27 തുഴച്ചിലുകാരും അത്രയും കുട്ടവഞ്ചികളുമാണുള്ളത്.
ഒരു കുട്ടവഞ്ചിയിൽ 4 പേർക്കും ഒരു കുട്ടിക്കുമാണ് സഞ്ചരിക്കാനാകുന്നത്. എന്നാൽ ഇതിന് ആനുപാതികമായി ലൈഫ് ജാക്കറ്റുകളില്ല. ഇതു കാരണം യഥാസമയം കഴുകി ഉണക്കി സൂക്ഷിക്കാൻ കഴിയാതെ വരും. അതിനാൽ ഓണക്കാല തിരക്കാകുന്നതോടെ ആവശ്യമായ ലൈഫ് ജാക്കറ്റുകൾ ഇല്ലാത്തതിനാൽ സഞ്ചാരികൾ കാത്തുനിൽക്കേണ്ടി വരും. കടവിലെ തോട്ടിൽ കെട്ടി ഉറപ്പിച്ചിരിക്കുന്ന മുളം ചങ്ങാടത്തിൽ നിന്നാണ് സഞ്ചാരികൾ കുട്ടവഞ്ചിയിലേക്ക് കയറുന്നത്. മുൻപ് വർഷം തോറും മഴ തുടങ്ങുമ്പോൾ പഴയ തടയണയുടെ മണൽചാക്ക് നീക്കുകയും മഴ കുറയുമ്പോൾ തടയണ നിർമിക്കുകയും ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
മഴ തുടങ്ങിയപ്പോൾ കല്ലാറ്റിലെ തടയണയുടെ പഴയ മണൽ ചാക്കുകൾ നീക്കാതിരുന്നതിനാൽ കടവിലെ തോട്ടിൽ മണൽ തങ്ങി നിന്നു. കൂടാതെ മുൻപ് തോട്ടിലെ മണൽ നീക്കി ചാല് തെളിക്കുമ്പോൾ തോടിന്റെ വശത്ത് തന്നെയാണ് മണൽ കൂട്ടിയിടുന്നത്. മഴക്കാലത്ത് ഈ മണൽ തോട്ടിലേക്ക് തന്നെ വീഴും. കല്ലാറ്റിലെ മുണ്ടോംമൂഴിയിൽ 8 വർഷം മുൻപാണ് കുട്ടവഞ്ചി സവാരിക്ക് തുടക്കമിട്ടത്. കോന്നി – തണ്ണിത്തോട് റോഡിൽ മുണ്ടോംമൂഴിയിൽ നിന്ന് മണ്ണീറ റോഡിലേക്ക് പ്രവേശിച്ചാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് എത്തുന്നത്. ഇവിടെ ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ ബോർഡോ കമാനമോ സ്ഥാപിച്ചിട്ടില്ല. ഇതു കാരണം സഞ്ചാരികൾ തണ്ണിത്തോട് എത്തിയ ശേഷം തിരിച്ച് പോകേണ്ട സ്ഥിതിയാണ്.