ADVERTISEMENT

പത്തനംതിട്ട ∙ ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫിസുകൾ വഴി വിൽപനയ്ക്കായി എത്തിച്ച പതാകകൾക്ക് ഗുണനിലവാരമില്ലെന്ന് ആക്ഷേപം. പൊതു ഇടങ്ങളിൽ ദേശീയ പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളും ചിട്ടവട്ടങ്ങളും നിഷ്കർഷിച്ചുകൊണ്ട് 2002ൽ നിലവിൽ വന്ന ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യയുടെ ലംഘനമാണെന്നും നിലവാരമില്ലാത്ത പതാകകൾ വിറ്റുതീർന്നില്ലെങ്കിൽ സ്വന്തം പോക്കറ്റിൽനിന്നു പണം മുടക്കി വാങ്ങാൻ പോസ്റ്റൽ വിഭാഗം ജീവനക്കാരെ മോലുദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നെന്നും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ഇന്ത്യ പോസ്റ്റ് സെക്രട്ടറി വിനീത് പാണ്ഡെ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

3:2 എന്ന അനുപാതത്തിലാകണം ദേശീയ പതാകകളുടെ നിർമാണം. പതാകയുടെ ഒത്ത മധ്യത്തിലായിരിക്കണം അശോകസ്തംഭമെന്നും മൂന്നു നിറങ്ങളും തുല്യമാകണമെന്നും ഫ്ലാഗ് കോഡിൽ പറയുന്നു. എന്നാൽ, ഈ വ്യവസ്ഥകളൊന്നും പാലിക്കാത്ത ദേശീയ പതാകകളാണ് മിക്ക പോസ്റ്റ് ഓഫിസുകളിലും വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. പതാകകൾ 12നകം വിറ്റു തീർക്കാനായിരുന്നു ജീവനക്കാർക്കു മേലുദ്യോഗസ്ഥർ നൽകിയിരുന്ന നിർദേശം.ഭൂരിഭാഗം പതാകകളും നിലവാരം കുറഞ്ഞതാണെന്നും ആരും വാങ്ങുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ജീവനക്കാരോട് സ്വന്തം പോക്കറ്റിൽനിന്നു പണം മുടക്കി പതാക വാങ്ങാനാണു പല മേലുദ്യോഗസ്ഥരും ആവശ്യപ്പെട്ടിരിക്കുന്നത്. 25 രൂപയാണ് വില. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

സ്വാതന്ത്ര്യദിനമായ നാളെ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫിസുകളിലും പരുത്തിയുടെയോ ഖാദിയുടെയോ തുണി ഉപയോഗിച്ചു നിർമിച്ച ദേശീയ പതാകകൾ മാത്രമേ ഉയർത്താവൂ എന്നു പോസ്റ്റൽ വിഭാഗത്തിന്റെ മറ്റൊരു ഉത്തരവിൽ പറയുന്നു. എന്നാൽ വിൽപനയ്ക്കെത്തിച്ച പതാകകൾ പരുത്തിയോ ഖാദിയോ കൊണ്ടു നിർമിച്ചതുമല്ല. അതേസമയം, പതാക നിർമാണം കരാറെടുത്ത ഏജൻസിയുടെ പിഴവാണിതെന്നു പോസ്റ്റൽ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com