ADVERTISEMENT

റാന്നി ∙ പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിന്റെ മെല്ലെപ്പോക്കു നയം തിരിച്ചടിയായതു മൂലം ഫണ്ട് അനുവദിച്ച് വർ‌ഷങ്ങൾ‌ കഴിഞ്ഞിട്ടും ഗവ. ഐടിഐക്കു കെട്ടിടം നിർമിക്കാൻ കഴിയുന്നില്ല. പുതിയ എസ്റ്റിമേറ്റ് തയാറാക്കി പണി കരാർ നൽകാൻ വൈകുന്നതാണ് നിർമാണത്തിനു തടസ്സം. 5 കോടി രൂപയാണ് കെട്ടിട നിർമാണത്തിനു അനുവദിച്ചിരിക്കുന്നത്. പമ്പാ ജലസേചന പദ്ധതിയിൽ (പിഐപി) നിന്ന് വിട്ടു കിട്ടിയ സ്ഥലത്ത് കെട്ടിടം നിർമിക്കാൻ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. പണി കരാർ ചെയ്തതാണ്. 3 തട്ടുകളായി കിടക്കുന്ന സ്ഥലമാണിത്. ഇതിനു കോട്ടം വരുത്താതെ 3 തട്ടുകളായി കെട്ടിടം പണിയാനായിരുന്നു പദ്ധതി. 

അടിത്തറ നിർമാണത്തിനു മണ്ണുമാന്തി ഉപയോഗിച്ചു പണി നടത്തിയപ്പോൾ പാറ കാണപ്പെട്ടു. പാറ പൊട്ടിച്ചു നീക്കാനുള്ള തുക എസ്റ്റിമേറ്റിൽ‌ വകയിരുത്തിയിരുന്നില്ല. അതിനാൽ രൂപരേഖയിൽ മാറ്റം വരുത്താനായിരുന്നു തീരുമാനം. മാസങ്ങൾ വേണ്ടിവന്നു പുതിയ രൂപരേഖ ലഭിക്കാൻ. ഇതിനു സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അംഗീകാരവും ലഭിച്ചിരുന്നു. പഴയ നിരക്കിൽ പണി നടത്താൻ കരാറുകാരൻ തയാറാകാതെ വന്നപ്പോൾ കരാർ റദ്ദാക്കി. 

പുതിയ എസ്റ്റിമേറ്റ്

പുതുക്കിയ രൂപരേഖ പ്രകാരം ഇനി എസ്റ്റിമേറ്റ് തയാറാക്കണം. അതിനു സാങ്കേതികാനുമതി ലഭിച്ചാൽ മാത്രമേ പണി കരാർ ചെയ്യാനാകൂ. എന്നത്തേക്കിതു സാധ്യമാകുമെന്ന് ഉറപ്പില്ല. എസ്റ്റിമേറ്റ് തുക 5 കോടിയിൽ കൂടുതലായാൽ അധിക തുക സർക്കാർ അനുവദിച്ചാലേ കരാർ ക്ഷണിക്കാനാകൂ. 10 വർഷം മുൻപ് തൊഴിൽ വകുപ്പാണ് റാന്നിയിൽ ഐടിഐ അനുവദിച്ചത്. റാന്നി പഞ്ചായത്ത് സ്ഥലവും കെട്ടിടവും കണ്ടെത്തി നൽകണമെന്ന വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. പെരുമ്പുഴ ബസ് സ്റ്റാൻ‍ഡിലെ പഞ്ചായത്തിന്റെ വ്യാപാര സമുച്ചയത്തിലാണ് ഐടിഐ പ്രവർത്തിക്കുന്നത്. ഇതിനുള്ളിൽ നിന്നു തിരിയാനിടമില്ല. പ്രാക്ടിക്കൽ സൗകര്യവും ശുചിമുറികളുമില്ല. കെട്ടിടത്തിൽ പുനരുദ്ധാരണം നടത്തിയിട്ടു കാലങ്ങളായി. പ്രാവുകളെ ഓടിച്ചിട്ടു വേണം വിദ്യാർഥികൾക്കു ക്ലാസുകളിലിരിക്കാൻ. പിഐപി സ്ഥലവും സർക്കാർ ഫണ്ടും ലഭിച്ചപ്പോൾ ഇതിനു മാറ്റമുണ്ടാകുമെന്ന് വിദ്യാർഥികളും അധ്യാപകരും കരുതിയിരുന്നു. എന്നാൽ ഇതേ സ്ഥിതി തുടർ‌ന്നാൽ അടുത്ത കാലത്തൊന്നും മോചനം ലഭിക്കില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com