പൊലീസ് സംഘത്തിനു നേരെ ഗുണ്ടാ ആക്രമണം; 2 പൊലീസുകാർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Mail This Article
പുളിക്കീഴ് ∙ കടപ്രയിൽ വീടിനു നേരെ ആക്രമണം നടക്കുന്നെന്ന വിവരം അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ ഗുണ്ടാ ആക്രമണം. 2 പൊലീസുകാർക്ക് പരുക്കേറ്റു. സംഭവത്തിൽ 3 പേർ അറസ്റ്റിൽ. 3 ആഴ്ച മുൻപ് കടപ്രയിലെ തിയറ്ററിനു മുൻപിൽ നടന്ന ആക്രമണത്തിന്റെ തുടർച്ചയാണിതെന്നു പൊലീസ് പറഞ്ഞു.
ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട് പനത്തിൽ നിബിൻ ജോസഫ് (35), ഫാത്തിമാപുരം അമ്പാട്ട് ആർ. കണ്ണൻ (27), ഫാത്തിമപുരം പുതുപ്പറമ്പിൽ അൻസൽ റഹ്മാൻ (25) എന്നിവരാണ് പിടിയിലായത്. പുളിക്കീഴ് സ്റ്റേഷനിലെ സിപിഒമാരായ എം.എസ്.സന്ദീപ്, ജി.അനൂപ് എന്നിവർക്കാണ് പരുക്കേറ്റത്. സന്ദീപിന്റെ ഇടതു കൈവിരൽ ഒടിഞ്ഞു.
പൊലീസിനെ ആക്രമിച്ച സംഭവത്തിൽ നിബിൻ ജോസഫിന്റെ ഭാര്യാമാതാവ് കുമാരിയും (55) പ്രതിയാണ്. പൊലീസ് പറയുന്നത്: പരുമല തിക്കപ്പുഴ മലയിൽ തോപ്പിൽ ജയന്റെ വീട്ടിൽ മാരകായുധങ്ങളുമായി മൂന്നംഗ സംഘം ആക്രമിക്കാനെത്തിയെന്ന വിവരമറിഞ്ഞാണ് ഞായർ വൈകിട്ട് 4ന് എസ്ഐ ഷിബു പി.സാമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയത്.
വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പൊലീസിനെ കണ്ട് ഓടി. പിന്തുടർന്ന പൊലീസിനു നേരെ ഇവർ ആക്രമണം നടത്തി. ഇതിനിടയിലാണ് 2 പേർക്കു പരുക്കേറ്റത്. നിബിൻ ജോസഫിനെ സംഭവസ്ഥലത്തു നിന്നു പിടിച്ചു. മറ്റു 2 പേർ കടന്നുകളഞ്ഞു. വീണ്ടും രാത്രി 10ന് കണ്ണനും അൻസലും ബൈക്കിൽ ജയന്റെ വീട് ആക്രമിക്കാനെത്തി. ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ ജെ. ഷെജിമിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടി.
നിബിൻ ജോസഫും കടപ്ര വളഞ്ഞവട്ടം സ്വദേശി നിഷാദും മാന്നാർ, കടപ്ര ഭാഗത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്നു. ഇതുസംബന്ധിച്ച വിവരം പൊലീസിനു നൽകിയതിന്റെ പേരിൽ ജയന്റെ മകൻ ജയസൂര്യയുമായി നിബിനുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നാഴ്ച മുൻപ് കടപ്രയിൽ സിനിമ കാണാൻ എത്തിയ ജയസൂര്യയെയും സുഹൃത്തുക്കളെയും നിഷാദും ചെങ്ങന്നൂർ സ്വദേശി സുജിത്ത് കൃഷ്ണനും ചേർന്നു വെട്ടിപ്പരുക്കേൽപിച്ചിരുന്നു.
സംഭവത്തിൽ പിടിയിലായ ഇരുവരും റിമാൻഡിലാണ്. ഇതിനിടെയാണ് നിബിൻ ജോസഫും സംഘവും ചേർന്ന് ജയസൂര്യയുടെ വീട് ആക്രമിക്കാനെത്തിയത്.
2016 ൽ ചങ്ങനാശേരി സ്വദേശിനിയായ റിട്ട. അധ്യാപികയെ സംഘം ചേർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിബിൻ. കൂടാതെ കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിബിനും കണ്ണനുമെതിരെ വധശ്രമം, വീട്ടിൽക്കയറി ആക്രമണം, പിടിച്ചുപറി, അടിപിടി കേസുകൾ എന്നിവ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.