ADVERTISEMENT

പത്തനംതിട്ട∙ ഇലന്തൂരിലെ ഇരട്ട നരബലി കേസിന് നാളെ ഒരു വയസ്സ്. ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്നു നരബലിക്ക് ഇരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതും 2022 ഒക്ടോബർ 11ന് ആയിരുന്നു.

തിരുവല്ലയിൽ നരബലിയെന്നു സംശയമെന്ന വാർത്തകളോടെയാണു അന്നത്തെ ദിവസം ചർച്ചകൾ തുടങ്ങിയത്. ആദ്യം തിരുവല്ലയിലേക്കു പാഞ്ഞ മാധ്യമ വാഹനങ്ങൾ വൈകാതെ ഇലന്തൂരിലേക്കു വച്ചുപിടിച്ചു. നാട് ഭഗവൽസിങ്ങിന്റ വീട് ലക്ഷ്യമാക്കി ഓടിയെത്തി. വീടിനു മുന്നിൽ ബാരിക്കേ‍ഡുകൾ നിരന്നു, മതിലിനു മുകളിലും റബർ തോട്ടത്തിലുമെല്ലാം ജനക്കൂട്ടം കാത്തുനിന്നു. കേരളത്തെ നടുക്കിയ ഇരട്ട നരബലി കേസിലെ ഇലന്തൂരിലെ ആദ്യ രംഗം ഇതായിരുന്നു.   

pathanamthitta-elanthoor-house

സാമ്പത്തിക അഭിവൃദ്ധിക്കായി സ്ത്രീകളെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ചാൽ മതിയെന്നു വിശ്വസിപ്പിച്ച് എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി(52), തിരുമ്മു ചികിൽസകനായ ഇലന്തൂരിലെ കെ.വി.ഭഗവൽസിങ് (67), ഭാര്യ ലൈല (58) എന്നിവർ ചേർന്നു ലോട്ടറി വിൽപനക്കാരായ കാലടി സ്വദേശി റോസ്‌ലി(49), തമിഴ്നാട് സ്വദേശി പത്മം(52) എന്നിവരെ ഇലന്തൂരിലെത്തിച്ചു ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണു കേസ്.

കാണാതായ പത്മത്തെത്തേടിയുള്ള അന്വേഷണത്തിൽ പത്മം കയറിയ വാഹനം കണ്ടെത്താനുള്ള ശ്രമമാണു കൊച്ചി കടവന്ത്ര പൊലീസിനെ ഇലന്തൂരിലെത്തിച്ചത്. ഭഗവൽസിങ്ങിന്റെ തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഈ വാഹനം പതിഞ്ഞിരുന്നു. 10ന് രാവിലെ തന്നെ ഭഗവൽസിങ്ങിനെയും ഭാര്യ ലൈലയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊന്നുരുന്നി പഞ്ചവടി കോളനിയിലെ താമസക്കാരി പത്മത്തെ കാണാനില്ലെന്ന പരാതി 2022 സെപ്റ്റംബർ 26നാണ് കടവന്ത്ര പൊലീസിനു ലഭിച്ചത്. 

കാലടി മറ്റൂരിൽനിന്നു കാണാതായ ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലിയെയും (49) സമാനമായ രീതിയിൽ ഈ സംഘം കൊലപ്പെടുത്തി. കൊലപാതകം, കൂട്ടപീഡനം, കൊലപ്പെടുത്തണമെന്ന ഉദ്ദ്യേശത്തോടെയുള്ള മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണു പൊലീസ് ചുമത്തിയത്. 

ഷാഫിയുടെ പണക്കൊതിയും സ്വഭാവ വൈകൃതവും മറ്റു പ്രതികളുടെ അന്ധവിശ്വാസവും ഒത്തുവന്നതാണു നരബലിക്ക് കാരണമായതെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ലൈല കാക്കനാട്ടെ ജയിലിലും. കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. സ്ത്രീയെന്ന പരിഗണനയിൽ ജാമ്യത്തിനായി ലൈല 2 തവണ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല.   

അപൂർവങ്ങളിൽ അപൂർവം
2023 ജനുവരി 6നാണ് പത്മത്തിന്റെ കൊലപാതകത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണു  കുറ്റപത്രത്തിൽ 

വിശേഷിപ്പിച്ചത്. ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തു 4 കുഴികളിലായാണു 2 സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൂൺ എട്ടിന് റോസ്‌ലിയെ കൊലപ്പെടുത്തിയിരുന്നു. പത്മത്തിടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തിരുമ്മു കേന്ദ്രത്തിന്റെ വശത്തെ കുഴിയിലും റോസ്‌ലിയുടെ മൃതദേഹ അവശിഷ്ടങ്ങൾ അലക്കുകല്ലിനു സമീപവും കുഴിച്ചിട്ട നിലയിലായിരുന്നു. 

ശ്രീദേവി എന്ന വ്യാജ എഫ്ബി പ്രൊഫൈലിലൂടെ ഭഗവൽസിങ്ങിനെ കുടുക്കിയ ഷാഫി ശ്രീദേവി പറഞ്ഞ സിദ്ധനായാണു ഭഗവൽസിങ്ങിന്റെ മുന്നിലെത്തിയത്.

സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ നരബലി നല്ലതാണെന്നു ബോധ്യപ്പെടുത്തിയാണു തട്ടിപ്പ് നടത്തിയത്. പൂജകൾക്കായി ഇലന്തൂരിലെത്തിയ ഷാഫി തന്നെയാണു സ്ത്രീകളെ കണ്ടെത്തി എത്തിച്ചത്. ഇതിനായി പണവും വാങ്ങി. ജോലിയും പണവും വാഗ്ദാനം ചെയ്താണു ഷാഫി സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചത്. പ്രതികൾ 3 പേരും ചേർന്നു സ്ത്രീകളെ കൈകാലുകൾ കെട്ടിയിട്ടു കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു കേസ്.

ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണു രണ്ടാമത്തെ കൊല നടത്തിയത്. രക്തം വീടിന്റെ വിവിധ ഭാഗങ്ങളിൽ തളിച്ച ശേഷം ശരീരം കഷണങ്ങളായി നുറുക്കി കുഴിച്ചിട്ടു. മൂന്നു പ്രതികളും മനുഷ്യമാംസം കഴിച്ചെന്നും കണ്ടെത്തിയിരുന്നു. മുൻപും നരബലിക്കായി ഇവർ  സ്ത്രീകളെ സമീപിച്ചതായും സാക്ഷി മൊഴികളുണ്ട്. മാംസം പാകം ചെയ്ത പാത്രങ്ങൾ, കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ എന്നിവയും നിർണായക തെളിവുകളായി. 

റോസ്‌ലിയുടെ കൊലപാതകത്തിന്റെ കുറ്റപത്രം ജനുവരി 22ന് കോടതിയിൽ സമർപ്പിച്ചു. മാംസം പാകം ചെയ്തു ഭക്ഷിക്കുകയും ഫ്രിജിൽ സൂക്ഷിക്കുകയും ചെയ്ത പ്രതികൾ ബാക്കി ഭാഗം പറമ്പിൽ കുഴിച്ചിട്ടതായും കുറ്റപത്രത്തിലുണ്ട്. റോസ്‌ലിയുടെ മോതിരം ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. ഡിഎൻഎ പരിശോധനയിലൂടെയാണു മരിച്ചതു പത്മവും റോസ്‌ലിയുമാണെന്നു പൊലീസ് സ്ഥിരീകരിച്ചത്. 

സന്ദർശകർ ഇപ്പോഴും
ഇലന്തൂർ 13ാം വാർഡിൽ കാരംവേലി–പുന്നയ്ക്കാട് റോഡരികിലെ ഭഗവൽസിങ്ങിന്റെ കുപ്രസിദ്ധമായ വീടിനു ചുറ്റും കാടു വളർന്നു. പത്മത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ കുഴി പൂർണമായും മൂടിയിട്ടില്ല. റോസ്‌ലിയുടെ മൃതദേഹാവശിഷ്ടങ്ങൾ എടുത്ത കുഴിക്കു സമീപം കാടു വളർന്നു. വീട് പൊലീസ് പൂട്ടി സീൽ ചെയ്തെങ്കിലും സന്ദർശകർ ഇപ്പോഴും വരാറുണ്ടെന്നും അയൽവാസിയായ ജോസ് തോമസ് പറയുന്നു. ആദ്യമുണ്ടായിരുന്ന അത്ര തിരക്ക് ഇപ്പോളില്ലെന്നു മാത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com