പ്രതിയെ പിടിക്കുന്നതിനിടെ എക്സൈസ് സംഘത്തിനു വെട്ടേറ്റു
Mail This Article
തിരുവല്ല∙ കഞ്ചാവു കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്സൈസ് സംഘത്തിനു നേരെ വടിവാളുമായി ആക്രമണം. എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസ്, അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം.ഷിഹാബുദീൻ എന്നിവർക്കാണു വെട്ടേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി പെരുന്തുരുത്തി നെടുംപറമ്പിൽ ഷിബു തോമസിനെ(33) എക്സൈസ് പിടികൂടി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. എക്സൈസ് സംഘം രാവിലെ ചുമത്രയിൽനിന്ന് പുന്നക്കുന്ന് എലിമണ്ണിൽ ശ്രീജു(40) എന്നയാളെ കഞ്ചാവുമായി അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് നൽകിയത് ഷിബു തോമസ് ആണെന്നറിഞ്ഞത്. ശ്രീജുവുമായി സംഘം പെരുന്തുരുത്തിയിലുള്ള ഷിബുവിന്റെ വീട്ടിലെത്തി. എക്സൈസ് സംഘത്തെ കണ്ടയുടനെ ഇയാൾ വീടിനകത്തുകയറി വടിവാൾ വീശുകയായിരുന്നു. ഇതിനിടെയാണ് ഇരുവർക്കും വെട്ടേറ്റത്. ഈ സമയം എത്തിയ സമീപവാസി വടക്കേൽ സച്ചിനും(26) കാലിൽ വെട്ടേറ്റു. ഇദ്ദേഹവും ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവല്ല എസ്ഐ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഷിബു തോമസിനെ അറസ്റ്റ് ചെയ്തു. തിരുവല്ല എക്സൈസ് സർക്കിൾ ഓഫിസിൽ ഷിബുവിനെ നേരത്തേ 2 തവണ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. 6 വർഷം മുൻപ് ബിജു വർഗീസ് ചങ്ങനാശേരിയിൽ എക്സൈസ് ഇൻസ്പെക്ടറായിരുന്ന സമയത്തും ഷിബു തോമസിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. അന്നും ഇയാൾ ഇൻസ്പെക്ടറെ ആക്രമിച്ചിരുന്നു.