ADVERTISEMENT

തിരുവല്ല∙ ചക്കുളത്തുകാവ് ക്ഷേത്രപരിസരവും നാട്ടുവഴികളും പിന്നിട്ട്, നഗരത്തിലേക്കും പൊങ്കാല അർപ്പിക്കാൻ എത്തിയവരുടെ നിര നീണ്ടു. തിരുവല്ല ട്രാഫിക് ജം‌ക്‌ഷനിൽ നിന്ന് എല്ലാ വശത്തേക്കും തിരിയുന്ന വഴിയോരങ്ങളിൽ പൊങ്കാലക്കലങ്ങളും ഭക്തജനങ്ങളും നിറഞ്ഞു. കത്തുന്ന വെയിലിനെ അവഗണിച്ച് ദേവിക്ക് നേരിട്ട് നിവേദ്യം അർപ്പിക്കാൻ ദൂരദേശങ്ങളിൽ നിന്ന് എത്തിയവരും ഏറെ. പണ്ടാര അടുപ്പിൽ നിന്ന് പകർന്ന് കിട്ടിയ ദീപംകൊണ്ട് ഓരോത്തരും പ്രാർഥനാനിരതമായ മനസ്സോടെ അടുപ്പ് കത്തിച്ചു. ദേവീസ്തുതികളും വായ്ക്കുരവകളും എങ്ങും ഉയർന്നു. 

ശർക്കരപ്പായസം,വെള്ളച്ചോറ്,പാൽപായസം എന്നിങ്ങനെ വിവിധ നിവേദ്യങ്ങൾ തയാറാക്കി സ്ത്രീകൾ കാത്തിരുന്നു. 12 മണിയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിവേദ്യം തയ്യാറാക്കി കാത്തിരുന്നവരുടെ അരികിലേക്ക് ദേവി ജീവതകളിൽ എഴുന്നള്ളി . പൂജാരിമാർ പൊങ്കാലകൾ തളിച്ചു. തുടർന്ന് ഭക്തർ സായൂജ്യത്തോടെ വീടുകളിലേക്ക് മടങ്ങി.

ടികെ റോഡിൽ കറ്റോട് വരെയും,എംസി റോഡിൽ ഇടിഞ്ഞില്ലം മുതൽ പ്രാവിൻകൂട് വരെയും പൊങ്കാല അടുപ്പുകൾ നിറഞ്ഞു. ഭക്തർക്ക് യാത്രാസൗകര്യത്തിനായി കെഎസ്ആർടിസി പ്രത്യേകസർവീസുകളും ഏർപ്പെടുത്തിയിരുന്നു.  സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്തർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു.പൊങ്കാലയ്ക്ക് ശേഷം നഗരസഭയുടെ നേതൃത്വത്തിൽ മുപ്പതോളം ശുചീകരണ തൊഴിലാളികൾ രണ്ട് മണിക്കൂർ കൊണ്ട് റോഡും പരിസരങ്ങളും വ്യത്തിയാക്കി.

ഇടത്താവളത്തിൽ മുളയരി പൊങ്കാല
തിരുവല്ല ∙ ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി ശബരിമല ഇടത്താവളത്തിൽ മുളയരി പൊങ്കാല സമർപ്പിച്ചു.  അയ്യപ്പസേവാ സംഘത്തിന്റെയും അയ്യപ്പ ധർമപരിഷത്തിന്റെയും പ്രവർ‍‍‍‍ത്തകരാണ് മുളയരി പൊങ്കാല ഇട്ടത്. ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പൊങ്കാല സമർപ്പണം നിർവഹിച്ചു. അയ്യപ്പസേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ,ലാൽ നന്ദാവനം,സുരേഷ് കാവുംഭാഗം, ജയകുമാർ വള്ളംകുളം, റോഷിൻ‍‍ ശർമ, ശശി ആമല്ലൂർ, ജയദേവൻ ശശി സ്വാമി, സോമനാഥൻ ആചാരി, ശശികുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com