കോന്നി ടൗണിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ കാണാതായി
Mail This Article
കോന്നി ∙ ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് സ്ഥാപിച്ച സിസിടിവി ക്യാമറകൾ പലയിടത്തും കാണാനില്ല. 2019-20 വർഷമാണ് വിവിധ ഭാഗങ്ങളിൽ 13 ക്യാമറകൾ സ്ഥാപിച്ചത്. സംസ്ഥാന പാതയിലെ പ്രധാന ജംക്‌ഷനുകളിലും പൊലീസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലുമാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പൊലീസ് സ്റ്റേഷൻ, ചൈനാമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് ഇവയുള്ളത്.
റോഡ് വികസനവുമായി ബന്ധപ്പെട്ട് പല ക്യാമറകളും നീക്കം ചെയ്തതായും പിന്നീട് പുനഃസ്ഥാപിച്ചിട്ടില്ലെന്നും പറയുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ക്യാമറകൾ മോഷണം പോയതാണോയെന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് ഭാരവാഹികൾ പറയുന്നു. റോഡപകടങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്താനും കുറ്റകൃത്യങ്ങളും മാലിന്യം തള്ളുന്നത് കണ്ടെത്താനും മറ്റും പൊലീസിന് ഉൾപ്പെടെ ഈ ക്യാമറകൾ ഏറെ ഗുണം ചെയ്തിരുന്നു.
നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലെ ദൃശ്യങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ചിറ്റൂർമുക്കിനു സമീപം ബൈക്കിൽ അഗ്നിരക്ഷാസേനയുടെ വാഹനം ഇടിച്ചിട്ടു പോയത് കണ്ടെത്താനും സിസിടിവി ദൃശ്യത്തെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. റോഡ് വികസനം പൂർത്തിയാകുന്ന സാഹചര്യത്തിൽ ക്യാമറകൾ പുനഃസ്ഥാപിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.