ADVERTISEMENT

പത്തനംതിട്ട ∙ വൃശ്ചിക കുളിരിനും മഴമഞ്ഞിനും വഴിതുറന്ന് നവംബറിനു തിരശീല വീഴുമ്പോൾ മറ്റൊരു റെക്കോഡിലേക്ക് കുടനിവർത്തി ജില്ല. ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള തുലാമഴക്കാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ല എന്നു മാത്രമല്ല, 2 മാസത്തിനുള്ളിൽ 100 സെന്റീമീറ്റർ (1000 മില്ലീമീറ്റർ) തുലാമഴ എന്ന നേട്ടം ഇക്കുറിയും ജില്ല സ്വന്തമാക്കി. 58.5 സെമീ കിട്ടേണ്ട സ്ഥാനത്ത് ജില്ലയിൽ 104.62 സെമീ മഴ ലഭിച്ചു. ഇത് 79% അധികമാണ്.ജില്ലയിൽ മാപിനികളുടെ എണ്ണം പത്തിലേറെ ആയതോടെയാണ് ലഭിക്കുന്ന മഴയുടെ തോത് കൃത്യമായി മനസ്സിലായി തുടങ്ങിയത്.

എന്നാൽ ജില്ലയിലെ പ്രധാന ഡാമുകൾ ഉൾപ്പെടുന്ന കിഴക്കൻ മലയോരത്ത് മഴയുടെ ശക്തി ആനുപാതികമായി വർധിച്ചിട്ടില്ല. പമ്പ ഡാമിൽ ശേഷിയുടെ 77 % ജലമുണ്ട്. സംസ്ഥാനത്ത് ഇതുവരെ തുലാമഴ 20 % അധികമാണ്. 45 സെമീ ലഭിക്കേണ്ട സ്ഥാനത്ത് 55 സെമീ. അധികമഴ– 20%.മറ്റു ജില്ലകളിലെ സ്ഥിതി: തിരുവനന്തപുരം കിട്ടേണ്ടിയിരുന്ന മഴ 48 സെമീ. കിട്ടിയത് 70 സെമീ. അധികമഴ 44%. ആലപ്പുഴ– 51 സെമീയുടെ സ്ഥാനത്ത് 68 സെമീ കിട്ടി. അധിക തോത് 44 %. പാലക്കാട് 35 സെമീയുടെ സ്ഥാനത്ത് 46 കിട്ടി. വർധന 32%.

എറണാകുളം 53 സെമീയുടെ സ്ഥാനത്ത് 66 കിട്ടി. വർധന 25%. കോട്ടയം 53 സെമീയുടെ സ്ഥാനത്ത് 65 സെമീ ലഭിച്ചു. വർധന 24%. വരുന്നു മിഗ്ജോം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നാലാം തീയതിയോടെ മിഗ്ജോം എന്നു പേരെടുത്ത ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്–ആന്ധ്ര തീരങ്ങളിൽ കനത്ത മഴ ലഭിച്ചേക്കും. കേരളത്തിലും നേരിയ മഴ കിട്ടിയേക്കും. സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഏതാനും ദിവസം കൂടി വൈകുന്നേരത്തെ ഇടിമഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ സൂചന. തണുപ്പും കുളിരും ഡിസംബർ പകുതിയോടെ എത്തിയേക്കും. പുലർച്ചെ ചിലയിടങ്ങളിൽ പുകമഞ്ഞിനും സാധ്യതയുണ്ട്. 

English Summary:

Pathanamthitta Sets New Monsoon Record: 104cm Rainfall Surpasses State Average

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com