ADVERTISEMENT

തിരുവല്ല ∙ ആത്മീയ ഔന്നത്യത്തിന്റെ നിറവിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ 3 ബിഷപ്പുമാരുടെ സ്‌ഥാനാരോഹണത്തിനുള്ള വേദിയായി മാറി വീണ്ടും എസ്‌സി കുന്ന്. ഈ വിശാലതയിലേക്കു പുരുഷാരം വന്നു നിറഞ്ഞു. ഒരു വ്യാഴവട്ടത്തിന് ശേഷമായിരുന്നു ഇവിടെ സ്‌ഥാനാരോഹണ ശുശ്രൂഷ.

സഭയുടെ ആസ്‌ഥാനമായ തിരുവല്ല സ്വാതന്ത്യ്രലബ്‌ധിക്കു ശേഷം വേദിയൊരുക്കിയ എട്ടാമത്തെ സ്‌ഥാനാരോഹണ ചടങ്ങായിരുന്നു ഇത്. വേദിയിലെത്തിയ റമ്പാൻമാരെ മദ്‌ബഹയുടെ മുന്നിലെത്തിച്ച് മെത്രാപ്പൊലീത്തയുടെ അടുക്കൽ സമർപ്പിച്ചു വികാരി ജനറൽ പറഞ്ഞു: വന്ദ്യ പിതാവേ, മലങ്കരയുള്ള വിശുദ്ധ സഭയുടെ എപ്പിസ്‌കോപ്പമാരായി വാഴിപ്പാൻ ഈ ദയറാക്കാരെ ഞങ്ങൾ ഏൽപ്പിക്കുന്നു. വികാരി ജനറലും റമ്പാൻമാരും മദ്‌ബഹയിൽ മുട്ടുകുത്തി. മെത്രാപ്പൊലീത്ത റമ്പാൻമാരുടെ കൈ പിടിച്ചു. 9ന് സ്‌ഥാനാഭിഷേക ശുശ്രൂഷയുടെ പ്രധാന ചടങ്ങുകൾ ആരംഭിച്ചു. നവാഭിഷിക്‌തർ മൂവരും കൈമുത്തി മദ്‌ബഹയുടെ മധ്യത്തിൽ മുട്ടുകുത്തി. മെത്രാപ്പൊലീത്ത പ്രാരംഭ പ്രാർഥന ചൊല്ലി. ഗായകസംഘം ഗീതങ്ങൾ ആലപിച്ചു.തോമസ് മാർ തിമോത്തിയോസ് ധ്യാനപ്രസംഗം നടത്തി.

10ന് സ്‌ഥാനാഭിഷേക ചടങ്ങ്ങിൽ മെത്രാപ്പൊലീത്ത 3 റമ്പാൻമാരുടെയും തലയിൽ കൈവച്ചു പ്രാർഥിച്ചു: ‘ദൈവമേ, നിന്റെ ശക്‌തിയാൽ സകലവും നീ സൃഷ്‌ടിച്ചു. നിന്റെ വചനത്താൽ ഭൂതലത്തെ നീ ഉറപ്പിച്ചു’... ജനം ഗായകസംഘത്തോടൊപ്പം കുറിയേലായിസോൻ (കർത്താവേ, ഞങ്ങളോടു കരുണ ചെയ്യേണമേ) എന്നു മൂന്നുവട്ടം ചൊല്ലി.

റമ്പാൻമാരുടെ നാമകരണമായിരുന്നു അടുത്തത്. മെത്രാപ്പൊലീത്ത ഓരോരുത്തരുടെയും പുതിയപേരുകൾ പ്രഖ്യാപിച്ചു. ശേഷം വലതു കൈകൊണ്ടു നവാഭിഷിക്‌തരെ പിടിച്ചെഴുന്നേൽപ്പിച്ചു. പുരുഷാരം വീണ്ടും മൂന്നുവട്ടം കുറിയേലായിസോൻ ചൊല്ലി. ‘സാരാംശത്തിൽ ഏകമായിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ സ്‌തുതിക്കും ബഹുമാനത്തിനും പ്രാബല്യത്തിനും പുകഴ്‌ചയ്‌ക്കും ദൈവത്തിന്റെ തിരുസഭയുടെ സമാധാനത്തിനും കെട്ടുപണിക്കുമായിട്ടുതന്നെ’ എന്നു ചൊല്ലി മെത്രാപ്പൊലീത്ത അവർക്കു സ്‌ഥാനവസ്‌ത്രങ്ങളും മോതിരം തുടങ്ങിയ സ്‌ഥാനചിഹ്നങ്ങളും കൈമാറി.

സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്ന ക്രമത്തിൽ നവാഭിഷ്ക്ത എപ്പിസ്‌കോപ്പമാരെ സിംഹാസനത്തിൽ പടിഞ്ഞാറോട്ടു മുഖമായി ഇരുത്തി. വൈദികർ സിംഹാസനം എടുത്തുയർത്തി മൂന്നു തവണ ഓക്‌സിയോസ് ചൊല്ലി. ചടങ്ങുകളുടെ അവസാനം പുതിയ എപ്പിസ്‌കോപ്പമാർ മദ്‌ബഹയുടെ വാതിൽക്കൽ നിന്ന് ജനങ്ങള ആശീർവദിച്ചു.

തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്‌സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവരും ഓർത്തഡോക്‌സ് സഭയിലെ ഡോ.യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, മലബാർ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, കൽദായ സഭയിലെ മാർ ഔഗേൻ കുര്യാക്കോസ്, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മലങ്കര മെത്രാപ്പൊലീത്ത, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, സിഎസ്‌ഐ സഭയിലെ ബിഷപ്പുമാരായ ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ.തോമസ് സാമുവൽ, ബിലീവേഴ്സ് ചർച്ചിലെ മാത്യൂസ് മാർ സിൽവാനോസ് എന്നിവർ ശുശ്രൂഷയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com