ADVERTISEMENT

പത്തനംതിട്ട∙ അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അത്തർ കച്ചവടക്കാരനായ കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട സ്വദേശി നഹാസ്. മൈലപ്ര തയ്യിൽപടിയിൽ ഉണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണു നഹാസ് രക്ഷപ്പെട്ടത്. ബസ്‌ സ്റ്റോപ്പിന് അൽപം മാറി കാർ നിർത്തി ചെറിയ തട്ടിൽ അത്തർ കുപ്പികൾ നിരത്തി വച്ചാണ് നഹാസ് കച്ചവടം നടത്തുന്നത്. തിങ്കളാഴ്ച മൂന്നു മണിയോടെയാണ് എത്തിയത്. പതിവില്ലാതെ അൽപനേരം കാറിൽ തന്നെ ഇരുന്ന ശേഷമാണ് പുറത്തിറങ്ങിയത്.

തട്ട് തയാറാക്കാനുള്ള ബോർഡ് എടുത്തു വച്ച ശേഷം വീണ്ടും മാറി നിന്നപ്പോഴാണ് വലിയ ശബ്ദം കേൾക്കുന്നതും കാറിനു പിറകിൽ നിന്ന തനിക്കു നേരെ എന്തോ പറന്നു വരുന്നതും നഹാസിന്റെ ശ്രദ്ധയിൽപെടുന്നത്. വളരെ പെട്ടെന്ന് ഓടി മാറിയതിനാൽ സ്കൂട്ടർ തലയിൽ വീണില്ല. ഒടിഞ്ഞു മടങ്ങിയ സ്കൂട്ടർ വീണ് കാറിനു ചെറിയ കേടുപാട് പറ്റിയെങ്കിലും ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിലാണു നഹാസ്.

കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് തനിക്ക് ഓടി മാറാൻ കഴിഞ്ഞതാണ് തന്റെ ജീവൻ രക്ഷിച്ചതെന്നു നഹാസ് പറഞ്ഞു. വടശേരിക്കര ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനെ എതിർ ദിശയിൽ വന്ന ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനമാണ് ഇടിച്ചു തെറിപ്പിച്ചത്.

സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു

പത്തനംതിട്ട ∙ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചു യുവാവ് മരിച്ചു. വടശ്ശേരിക്കര ബംഗ്ലാംകടവ് ചെറിയകൈതേലിൽ സി.കെ.ശ്രീധരൻ, വത്സല ദമ്പതികളുടെ മകൻ അരുൺ കുമാറാണ് (42) മരിച്ചത്. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു എതിർ ദിശയിൽ വന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അടുത്ത പറമ്പിലേക്ക് അരുൺ തെറിച്ചു വീണു. കുന്നിക്കോട് സ്വദേശികളാണു കാറിലുണ്ടായിരുന്നത്. വടശേരിക്കര ഭാഗത്തേക്കു പോവുകയായിരുന്നു അരുൺ. തീർഥാടക സംഘം സഞ്ചരിച്ച കാർ സ്കൂട്ടറിലിടിച്ച ശേഷം റോഡിന്റെ മറുവശത്തെ താഴ്ചയിലേക്കു പതിച്ചെങ്കിലും ആർക്കും കാര്യമായ പരുക്കില്ല. അരുൺ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

English Summary:

Pathanamthitta Accident News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com