ADVERTISEMENT

അടൂർ ∙ സിപിഐ സംസ്ഥാന സെക്രട്ടറി അന്തരിച്ച കാനം രാജേന്ദ്രനെ അവസാന ഒരു നോക്കുകാണാൻ ജില്ലയിൽ തടിച്ചു കൂടിയത് ആയിരങ്ങൾ. പാർട്ടിയുടെ ഉരുക്കു കോട്ടയായ അടൂരിൽ കാനത്തെ വഹിച്ചുള്ള വിലാപയാത്ര എത്തിയത് ഏകദേശം രണ്ടേമുക്കാൽ മണിക്കൂർ വൈകി രാത്രി എട്ടരയോടെ. അതിനും മണിക്കൂറുകൾക്കു മുൻപു പാർട്ടി പ്രവർത്തകരും ജനങ്ങളും കാനത്തെ യാത്രയാക്കാൻ നഗര ഹൃദയത്തിൽ കാത്തു നിന്നു. ജില്ലാ അതിർത്തിയായ ഏനാത്ത് 15 മിനിറ്റോളം വാഹനം നിർത്തി പ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകി. അടൂരിൽ വൻജനാവലി കാനത്തിന് അന്ത്യ‌ാഞ്ജലി അർപ്പിച്ചു. കാനത്തിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള ബസ് അടൂരലെത്തിയപ്പോൾ നഗരം തന്നെ അൽപനേരം നിശ്ചലമായി.

ബസിനുള്ളിൽ കാനത്തെ കാണാൻ തിരക്ക് കൂടിയതോടെ മന്ത്രി കെ.രാജന് ഒട്ടേറെ തവണ മൈക്ക് കയ്യിലെടുക്കേണ്ടി വന്നു. പല നിരകളായി ജനം വാഹനത്തിന്റെ ഒരു വാതിൽ പടിയിലേക്ക് ഒഴുകിയെത്തി. അണപൊട്ടി ഒഴുകിയ സ്നേഹത്തെ തടഞ്ഞു നിർത്താൻ പലപ്പോഴും അനൗൺസ്മെന്റുകൾക്കു കഴിഞ്ഞില്ല. എ.പി.ജയനും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി പി.പ്രസാദും തിരക്ക് ഒഴിവാക്കാൻ ഏറെ പണിപ്പെട്ടു.  മൊബൈൽ മോർച്ചറിക്കുള്ളിൽ കാനത്തെ കണ്ടു ഒട്ടേറെ കണ്ണുകൾ നിറഞ്ഞു, ചിലർ സങ്കടം ഉള്ളിലൊതുക്കി, കൈ കൂപ്പി, ചിലർ വാവിട്ടു നിലവിളിച്ചു. അപ്പോൾ ബസിനു പുറത്ത് കൈകൾ ഉയർത്തി പ്രവർത്തകർ ഉറക്കെ കാനത്തോടുള്ള സ്നേഹം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. വനിതകളും കുട്ടികളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെയുളള ജനസഞ്ചയം നേതാവിന് റെഡ് സല്യൂട്ട് നൽകി. അവരുടെ കണ്ണുകൾ പറഞ്ഞു, വിട, പ്രിയ സഖാവേ...

ഗവ. ചീഫ്‌ വിപ് എൻ.ജയരാജ്, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി.എം.തോമസ് ഐസക്, നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ കെ.ജി.പ്രേംജിത്ത്, സിപിഐ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള മുല്ലക്കര രത്നാകരൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കേരള കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് ഡി.കെ. ജോൺ, കെപിസിസി ജനറൽ സെക്രട്ടറി പഴകളം മധു, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സിപിഐ നേതാക്കളായ ഡി.സജി, സിപിഎം നേതാക്കളായ പി.ബി.ഹർഷകുമാർ, എസ്. മനോജ്, കോൺഗ്രസ് നേതാക്കളായ പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജേക്കബ് എം.ഏബ്രഹാം, ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയംഗം ഡോ.വർഗീസ് പേരയിൽ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com