ADVERTISEMENT

തെള്ളിയൂർ ∙ മധ്യതിരുവിതാംകൂറിലെ ഉത്സവകാലത്തെ ആദ്യപടയണിക്ക് തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടമ്പലം അടവിക്കളത്തിൽ ഇന്ന് ചൂട്ടുവയ്ക്കും. രാത്രി 9.15ന് മരത്തപ്പിൽ ദീപകൊട്ടിയാണ് ചടങ്ങ് ആരംഭിക്കുക. നിലവിളക്കിൽ നിന്ന് കെട്ടി ഒരുക്കിയ ചൂട്ടുകറ്റയിലേക്ക് പാരമ്പര്യാവകാശി ദീപം പകരുന്നു, തുടർന്ന് ആർപ്പോ ഈയ്യോ.... വിളിയോടെ പാട്ടമ്പലത്തിനു വലംവയ്ക്കും.

നാട്ടാരും മുറിക്കാരും വന്നിട്ടുണ്ടോ എന്ന് ഉറക്കെ ചൊല്ലി ചൂട്ടുവയ്ക്കട്ടെ എന്ന് മൂന്ന് വട്ടം അനുവാദം ചോദിച്ചാണ് ചൂട്ടുവയ്പ്.പിന്നീട് പുലവൃത്തം, ഗണപതി, പിശാച് കോലങ്ങൾ മാത്രമാണ് ആദ്യദിനം. 22ന് ഗണപതി, പക്ഷി, യക്ഷി, മറുത, മാടൻ എന്നീ പഞ്ചകോലങ്ങൾ കളത്തിൽ എത്തും. 23ന് തെള്ളിയൂർക്കാവ് പടയണിയിലെ സവിശേഷ ഇനമായ ചൂരലടവി, വൈകിട്ട് 5ന് പകലടവി നടക്കും. മലദൈവങ്ങളെ മലയൂട്ട് നടത്തുന്ന ഗോത്രാചാര ചടങ്ങിന് മലങ്കോട്ടയ്ക്കൽ കൃഷ്ണൻ നേതൃത്വമേകും.

രാത്രി 12ന് വെച്ചൊരുക്ക്. പുലർച്ചെ 2ന് ചൂരൽ അടവി. മുള്ളുകൾ നിറഞ്ഞ ചൂരൽ മരം ചവിട്ടിയൊടിച്ചു വീഴുമ്പോൾ ഭദ്രകാളിക്കു നിണബലിയേകുന്നു എന്നാണ് വിശ്വാസം. 24ന് വഴിപാട് കോലങ്ങൾ കളത്തിലുറയും. 25ന് ഇടപ്പടയണി. 26ന് ദീപാരാധനയ്ക്ക് ശേഷം ഭഗവതിയും കാലേക്ഷിയമ്മയും പ്രധാന ക്ഷേത്രത്തിൽ നിന്ന് ഇരു ജീവിതകളിൽ പടയണിക്കളത്തിലേക്ക് എഴുന്നള്ളും. 27ന് പുലർച്ചെ മംഗളകോലത്തോടെ ഈവർഷത്തെ പടയണിക്ക് ചൂട്ടണയും. പിന്നീട് ഭഗവതിക്ഷേത്രത്തിലേക്ക് താലപ്പൊലിയോടെ തിരിച്ചെഴുന്നള്ളത്ത്‌. വൃശ്ചികം ഒന്നിന് ആരംഭിച്ച കളമെഴുതിപ്പാട്ടും അന്ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com