ശിവഗിരി തീർഥാടന സമ്മേളനത്തിൽ രണ്ടാം ദിവസം വൻ ഭക്തജനത്തിരക്ക്
Mail This Article
വർക്കല ∙ 91–ാം ശിവഗിരി തീർഥാടന സമ്മേളനത്തിൽ രണ്ടാം ദിവസം വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞദിവസം രാത്രി ഏറെ വൈകിയും ദൂരസ്ഥലങ്ങളിൽ നിന്നുള്ള തീർഥാടക പദയാത്രകൾ ശിവഗിരിയിൽ എത്തിച്ചേർന്നു. ഇന്നലെ രാവിലെ മുതൽ ഘോഷയാത്രയിൽ മാത്രം പതിനായിരത്തിലേറെ പേർ പങ്കെടുത്തു. കെഎസ്ആർടിസി പ്രത്യേക സർവീസ് വിവിധ ഡിപ്പോകളിലേക്കു തുടരുന്നതിനാൽ തീർഥാടകർ എത്തിക്കൊണ്ടിരിക്കുന്നു. പൊലീസ് ശിവഗിരിയിലേക്കുള്ള റോഡുകളിൽ കർശന ഗതാഗത നിരോധനം ഏർപ്പെടുത്തി. സ്വകാര്യ ബസുകളിലും ഇതര വാഹനങ്ങളിലും തീർഥാടന പ്രയാണം തുടരുന്നു. ഇവർക്കായി പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗുരുദേവന്റെ അഷ്ടലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി തീർഥാടന സമ്മേളനങ്ങൾ ഇന്ന് അവസാനിക്കുമെങ്കിലും ജനുവരി 5 വരെ തീർഥാടനകാലം തുടരും.
വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തരുടെ ഒഴുക്കുണ്ടായി. ശാരദാമഠം, വൈദിക മഠം എന്നിവിടങ്ങൾ സന്ദർശിച്ചും മഹാസമാധി മന്ദിരത്തിൽ പ്രത്യേക പൂജകളിലും അന്നദാനത്തിലും പങ്കെടുത്തുമാണ് മടക്കം. പതിനായിരങ്ങളെ ഒരേ സമയം ഊട്ടുന്ന അന്നദാനത്തിനു പ്രത്യേക പന്തലൊരുക്കി.മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമ പ്രതിഷ്ഠാദിനം പ്രമാണിച്ചു ഇന്നു രാവിലെ 8 മുതൽ വിശേഷാൽ സമാരാധനയും പുഷ്പാഭിഷേകവും നടക്കും. തീർഥാടന സമ്മേളനത്തിൽ മൂന്നാം ദിവസമായ ഇന്ന് 10 മണിക്ക് സംഘടന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 2 മണിക്ക് സാഹിത്യസമ്മേളനം ഉദ്ഘാടനം സുനിൽ പി.ഇളയിടം നിർവഹിക്കും. 5 മണിക്ക് സമാപനസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രാത്രി 8 മണിക്ക് കലാപരിപാടികളുടെ ഭാഗമായി കൾചറൽ പ്രോഗ്രാം. തുടർന്നു പുലർച്ചെ വരെ ഗാനമേള, നാടൻപാട്ട്, നാടകം.