വിത്ത് വിതച്ചതും വൈകി; മഴ മുന്നറിയിപ്പിൽ വീണ്ടും ആശങ്ക
Mail This Article
പന്തളം ∙ നെല്ലിന്റെ പണം കിട്ടാത്ത മുൻ വർഷത്തെ പ്രതിസന്ധിയെല്ലാം മറന്നു ഇത്തവണ കൃഷിക്കിറങ്ങിയ മാവരപ്പാടത്തെ കർഷകർക്ക് ഇപ്പോഴും മഴ മൂലമുള്ള ആശങ്കയൊഴിയുന്നില്ല. നവംബർ പകുതിയോടെ വിതയ്ക്കേണ്ടതായിരുന്നു. മഴ കാരണം അത് മുടങ്ങി. മഴ മാറിയതോടെ പാടമൊരുക്കി വിത്ത് വിതച്ചതിന് പിന്നാലെ മഴ പെയിരുന്നു. വീണ്ടും മഴ മുന്നറിയിപ്പു വന്നതോടെ ആശങ്കയിലാണെന്നു കർഷകനും പഞ്ചായത്ത് അംഗവുമായ ടി.എ.രാജേഷ് പറയുന്നു. നെൽക്കൃഷി മേഖലയിൽ തുടരെയുണ്ടാകുന്ന പ്രതിസന്ധി കാരണം ഇത്തവണ ചുരുക്കം പേർ മാത്രമാണു കൃഷിക്കിറങ്ങിയത്.
ചാലിൽ മണ്ണും ചെളിയും
ഒറ്റ മഴയ്ക്ക് തന്നെ പാടത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതിന്റെ പ്രധാന കാരണം മാവരച്ചാലിൽ മണ്ണും ചെളിയും അടിഞ്ഞുകൂടിയതാണ്. 2 വർഷം മുൻപ് ആഴം കൂട്ടി, ചെളി നീക്കാനായി 75 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി. ഇപ്പോൾ വീണ്ടും മണ്ണും വളർന്നു നിൽക്കുന്ന കാടും ഒഴുക്ക് തടസ്സപ്പെടുത്തുന്നുണ്ട്. ഇതോഴിവാക്കിയാൽ വെള്ളക്കെട്ടിന് വലിയ അളവിൽ പരിഹാരമാകുമെന്ന് കർഷകർ പറയുന്നു.
സഹായിക്കാതെ കൃഷി വകുപ്പ്
പാടമൊരുക്കുന്നതിലും മറ്റും കൃഷി വകുപ്പിന്റെ സഹായം ലഭിക്കുന്നില്ലെന്നാണു കർഷകരുടെ പരാതി. ട്രാക്ടർ, ടില്ലർ എന്നിവയ്ക്കായി സമീപിച്ചെങ്കിലും ലഭിച്ചില്ലെന്ന് അവർ പറയുന്നു. കുട്ടനാട്, മാന്നാർ എന്നിവിടങ്ങളിൽ നിന്നു വാടകയ്ക്കു ട്രാക്ടറെത്തിച്ചാണു പാടമൊരുക്കിയത്. മണിക്കൂറിന് 1000 രൂപയാണു നിരക്ക്. കടയ്ക്കാട് കൃഷി ഫാമിന്റെ ചുറ്റുമതിൽ നിർമാണത്തിന്റെ ഭാഗമായി നീക്കിയ മണ്ണും മറ്റും ചാലിൽ അടിഞ്ഞുകൂടിയതു നീക്കണമെന്നു കഴിഞ്ഞ വർഷം തന്നെ ആവശ്യപ്പെട്ടെങ്കിലും ഇനിയും നടപടിയുണ്ടായില്ലെന്നും കർഷകനായ വരിക്കോലിൽ മോഹനൻ പിള്ള പറയുന്നു.