കെഎസ്ആർടിസി കാത്തിരിപ്പ് കേന്ദ്രം നിർമാണം ജോലികൾ തുടങ്ങിയപ്പോൾ തടസ്സം, പരിഹരിച്ചത് എംപിയെത്തി
Mail This Article
പന്തളം ∙ എംപി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചു കെഎസ്ആർടിസി സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം നിർമാണം തുടങ്ങി. 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്നലെ രാവിലെ ജോലികൾ തുടങ്ങുന്ന സമയത്ത് കെഎസ്ആർടിസി ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. വിവരമറിഞ്ഞു ആന്റോ ആന്റണി എംപിയെത്തിയാണ് തടസ്സം നീക്കിയത്.
എംഎൽഎ ഫണ്ട് ഉപയോഗിച്ചു പുതിയ ഓഫിസും വിശ്രമകേന്ദ്രവും നിർമിക്കാനായി പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നത്. മെറ്റൽ, സിമന്റ് അടക്കം എത്തിച്ചു നിർമാണം തുടങ്ങുന്ന സമയത്താണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ തടസ്സമുന്നയിച്ചത്. തങ്ങൾക്ക് ഇതുസംബന്ധിച്ചു നിർദേശം ലഭിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.
ഇതറിഞ്ഞ എംപിയെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. നഗരസഭയുടെ അനുമതി വാങ്ങിയിരുന്നതായി എംപി പറഞ്ഞു. ഭരണാനുമതിയും സാങ്കേതികാനുമതിയും കലക്ടറുടെ അനുമതിയും ലഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി, കെഎസ്ആർടിസി എംഡി എന്നിവരുമായി ഫോണിൽ സംസാരിച്ചാണ് തർക്കം പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം, ചീഫ് ഓഫിസിൽ നിർദേശം ലഭിക്കാതിരുന്നത് കാരണമാണ് ആശയക്കുഴപ്പമുണ്ടായതെന്നും നിർമാണ ജോലികൾ നടക്കുന്നതായും ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എ.ബിജി പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ്, നഗരസഭാ കൗൺസിലർ കെ.ആർ.വിജയകുമാർ, എ.നൗഷാദ് റാവുത്തർ എന്നിവരുമെത്തിയിരുന്നു.