ADVERTISEMENT

പെരുമ്പെട്ടി ∙ പഞ്ചകോലങ്ങൾ ആടിത്തിമിർത്തു, ഇന്ന് കുളത്തൂർ കരയുടെ അടവി.  കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. ഇന്ന് കുളത്തൂർ കരയുടെ അടവിയും പള്ളിപ്പാനയും നടക്കും.മല ദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ചടങ്ങാണ് പള്ളിപ്പാന. ഭക്തർ വഴിപാട് ആയി കൊണ്ടുവരുന്ന കരിക്കുകൾ പാന കുറ്റി ഏന്തി എത്തുന്ന പാനധാരി ആർപ്പു വിളികളുടെ ആരവത്തിൽ അടിച്ചു ഉടയ്ക്കുന്നു. 

 ക്ഷേത്ര പടിഞ്ഞാറെ നടയിൽ പടയണി കളത്തിൽ തയാറാക്കുന്ന മര ഉരലിൽ തപ്പു മേളങ്ങളുടെ ശബ്ദലയ ശ്രുതിവിന്യാസത്തിൽ നടക്കുന്ന പള്ളിപ്പാന പടയണിയിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നാണ്.പടയണിയുടെ 5,6, ദിവസങ്ങളിൽ പുലർച്ചെ അഞ്ചരയോടെ നടക്കുന്ന അടവി മികച്ചതാക്കാൻ ഇരുകരകളും മത്സര ബുദ്ധിയോടെ ശ്രമിക്കുന്നു.പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ വൃക്ഷ ലതാതികൾ പിഴുതു എറിഞ്ഞു, ഭദ്രകാളി, പ്രകോപിപ്പിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചതിന്റെ സ്മരണാർഥമാണ് ആണ് അടവി നടത്തുന്നത്.

വിവിധ പ്രദേശങ്ങളിൽ നിന്നു കരക്കാർ കൊണ്ടുവരുന്ന മരങ്ങൾ ക്ഷേത്ര മുറ്റത്തു ഉയർത്തി കൃത്രിമ വനം സൃഷ്ടിക്കുന്നു. തുടർന്ന് ഗോത്ര സ്മരണകൾ ഉയർത്തി ഉടുമ്പ് തുള്ളൽ നടത്തുന്നു. കരക്കാർ കൈകോർത്തു തുള്ളുന്ന ഉടുമ്പ് നൃത്തം ഭേദവ്യത്യാസമില്ലാത്ത യോജിപ്പിന്റെയും കൂട്ടായ്മയുടെ സന്ദേശം പകർന്നു നൽകുന്നു. കുളത്തൂർ കരയുടെ ചടങ്ങുകൾ തീരുന്ന മുറയ്ക്ക് കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുകയും നാളെ കോട്ടാങ്ങൽ കരയുടെ അടവിയും പള്ളിപ്പാനയും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com