ADVERTISEMENT

തിരുവല്ല ∙ അപ്പർ കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായിരുന്നു കന്നുകാലി വളർത്തൽ. എന്നാൽ ക്ഷീര കർഷകർ ഇന്ന് പ്രതിസന്ധിയിലാണ്. ജില്ലയിൽ പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം, കുറ്റൂർ പഞ്ചായത്തുകളും തിരുവല്ല നഗരസഭാ പ്രദേശവും ഉൾപ്പെടുന്നതാണ് അപ്പർ കുട്ടനാടൻ മേഖല. ഇവിടെ 19 ക്ഷീരോൽപാദക സഹകരണ സംഘങ്ങളുണ്ടായിരുന്നത് 15 ആയി കുറഞ്ഞു. ക്ഷീരകർഷകരുടെ എണ്ണം 860ൽ നിന്ന് 305 ആയി. 
താങ്ങാനാകാത്ത ഇൻഷുറൻസ് തുക
പശുക്കളെ ഇൻഷുർ ചെയ്യാൻ കഴിയുന്നില്ല എന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. ഇൻഷുറൻസ് പ്രീമിയം തുകയിൽ ഉണ്ടായ ഭീമമായ വർധന ചെറുകിട ക്ഷീര കർഷകർക്ക് താങ്ങാൻ കഴിയുന്നില്ല. ഒരു ലക്ഷം രൂപ വിലയുള്ള പശുവിന് നേരത്തെ 970 രൂപയായിരുന്നു കർഷകർ നൽകേണ്ടിയിരുന്നത്. ബാക്കി തുക ക്ഷീരവികസന വകുപ്പും ത്രിതല പഞ്ചായത്തുകളും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത് നൽകുന്നില്ല. അതിനാൽ കർഷകർ നൽകേണ്ട തുക  6000 രൂപ ആയി ഉയർന്നു.

പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനുള്ള പദ്ധതി ഒരു വർഷത്തിനകം തുടങ്ങുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചിട്ടുണ്ട്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്ന പദ്ധതിയാണിത്. ഒരു വർഷത്തിനിടയിൽ എന്തെങ്കിലും സംഭവിച്ചാൽ ആര് നഷ്ടപരിഹാരം നൽകുമെന്ന് കർഷകർ ചോദിക്കുന്നു.
പാലിനും വേണം താങ്ങുവില
പ്രതിദിനം 20 ലീറ്റർ പാൽ ലഭിക്കുന്ന ഒരു പശുവിന് 80,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് വില. മുൻപ് പശുക്കളെ വാങ്ങാൻ ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ശതമാനം സബ്‌സിഡിയും 50 ശതമാനം ബാങ്ക്  വായ്പയും ലഭിച്ചിരുന്നു. എന്നാൽ അത് നിലച്ചു. തിരുവല്ല നഗരസഭ കന്നുകാലി വികസന ഫണ്ട് ഉപയോഗിച്ച് കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ പശുക്കളെ നൽകുന്നുണ്ട്.

പാൽ ഉൽപാദക സഹകരണ സംഘങ്ങൾക്ക് പാൽ കൊടുക്കുന്ന കർഷകന് ലീറ്ററിന് 38 രൂപ മുതൽ 43 രൂപ വരെയാണ് ലഭിക്കുന്നത്. ഉൽപാദന ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് കുറവാണെന്ന് കർഷകർ പറയുന്നു. ഒരു ലീറ്റർ പാലിന് 45 മുതൽ 55 രൂപ വരെയാണ് ഉൽപാദന ചെലവ്.

ചെലവിന് ആനുപാതികമായി പാലിന് താങ്ങുവില ഏർപ്പെടുത്തണമെന്നാണ് ആവശ്യം. 70 രൂപയെങ്കിലും താങ്ങുവില ലഭിക്കണം. പാലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾക്ക് ഒരു ശതമാനം കർഷക അവകാശ ലാഭം നടപ്പാക്കിയാൽ ഇതിനുള്ള പണം കണ്ടെത്താൻ കഴിയുമെന്നും കർഷകർ പറയുന്നു.
കാലിത്തീറ്റ വില, കഠിനം
കാലിത്തീറ്റയുടെ വില വർധനയാണ് കർഷകരെ ഈ മേഖലയിൽ നിന്നു പിൻതിരിപ്പിക്കുന്ന മറ്റൊരു ഘടകം. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1600 രൂപയാണ് വില. കഴിഞ്ഞ സാമ്പത്തിക വർഷം 500 രൂപയാണ് വർധിച്ചത്. ഒരു മാസം 1500 ചാക്ക് വിറ്റിരുന്ന കച്ചവടക്കാർക്ക് 600 ചാക്ക് പോലും വിൽപന ഇല്ല. വൈക്കോലിന്റെ വിലയും ഉയർന്നു. പശുക്കൾക്കുള്ള കാൽസ്യം സബ്സിഡി നിരക്കിൽ ഒരു കിലോയ്ക്ക് 35 രൂപ ഉണ്ടായിരുന്നത് 90 രൂപയായി വർധിപ്പിച്ചു.

ഗുണനിലവാരം ഇല്ലാത്തതിനാൽ കർഷകർ ഇത് വാങ്ങുന്നില്ല. കാലാവസ്ഥാ വ്യതിയാനമാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. തുടർച്ചയായുണ്ടായ മഴയെ തുടർന്ന് കർഷകർക്ക് വൈക്കോൽ സംഭരിക്കാൻ കഴിയുന്നില്ല. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വെള്ളം കയറാത്ത പ്രത്യേക ഷെൽട്ടറുകൾ സ്ഥാപിക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

60 വയസ്സ് കഴിഞ്ഞ ക്ഷീര കർഷകർക്ക് പെൻഷൻ നൽകാനായി 25 രൂപ അംശാദായം പിടിക്കുന്നുണ്ട്. എന്നാൽ പെൻഷൻ കൃത്യമായി ലഭിക്കുന്നില്ല.  നഗരസഭാ പ്രദേശങ്ങളിലെ ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പഞ്ചായത്ത് തലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ക്ഷീരകർഷകരെ ഉൾപ്പെടുത്തിയാൽ 310 രൂപ വേതനം ലഭിക്കും. ഗ്രാമപ്രദേശങ്ങളിലെ ക്ഷീരകർഷകർ അസംഘടിതരാണ്. അതുകൊണ്ടുതന്നെ ക്ഷീരമേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാൻ പ്രത്യേക പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണു ക്ഷീര കർഷകർ പ്രതീക്ഷിക്കുന്നത്. 

സുമതി പൊന്നപ്പൻ ക്ഷീരകർഷക മണലേൽ കിഴക്കേതിൽ അഴിയിടത്ത്ചിറ
എട്ട് പശുവിനെ വളർത്തിയിരുന്നു. തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കം എല്ലാം തകിടംമറിച്ചു. കാലിത്തീറ്റയ്ക്കും വൈക്കോലിനും ഉണ്ടായ വില വർധന കാരണം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. കടം വാങ്ങിയാണ് മുന്നോട്ടു പോയത്. ഭർത്താവ് രോഗിയായി. ഇപ്പോൾ രണ്ട് പശുക്കളെ ഇഷ്ടം കൊണ്ട് മാത്രം വളർത്തുന്നു.
സണ്ണി തോമസ് നെടുംതറയിൽ ക്ഷീരകർഷകൻ കാരയ്ക്കൽ
പശുക്കൾ രോഗം വന്നോ മറ്റോ പെട്ടെന്നു ചത്താൽ നേരത്തേ ക്ഷീരവികസന വകുപ്പോ മിൽമയോ 15000 രൂപ നൽകിയിരുന്നു. എന്നാൽ 4 വർഷമായി ഇത് കുടിശികയാണ്. ഇൻഷുറൻസിനായി കർഷകൻ അടയ്ക്കേണ്ട വിഹിതവും വർധിപ്പിച്ചു. കൂടുതൽ പശുക്കളെ വളർത്തുന്നവർക്ക്  ഇത് തിരിച്ചടിയാണ്. 55 പശുക്കൾ ഉണ്ടായിരുന്ന എനിക്ക് ഇപ്പോൾ 15 പശുക്കൾ മാത്രമാണ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com