ADVERTISEMENT

പെരുമ്പെട്ടി ∙ കുളത്തൂർ കരയുടെ വലിയ പടയണി നടന്നു. തിരുമുൻപിൽ വേലയും പടയണി ചടങ്ങുകളും കരക്കാരുടെ സാന്നിധ്യത്തിൽ കൊണ്ടാടി. തുടർന്ന് ആചാരപരമായി പടയണി കോട്ടാങ്ങൽ കരക്കാർ ഏറ്റെടുത്തു. ചരിത്ര പ്രസിദ്ധമായ കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിലെ കോട്ടാങ്ങൽ കരയുടെ വലിയ പടയണി ഇന്ന് നടക്കും. ഇന്ന് ചുങ്കപ്പാറയിൽ നിന്ന് കെട്ടുകാഴ്ചകളുടെ അകമ്പടിയിൽ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര, വൈകിട്ട് മഠത്തിൽ വേല നടക്കും.

ദേവി, മഠത്തിൽ എഴുന്നള്ളി വേല കളി കാണുന്നു എന്നതിനാൽ സവിശേഷ പ്രാധാന്യമാണിത്. ശേഷം കിഴക്കേ നടയിൽ തിരുമുൻപിൽ വേല. വലിയപടയണി നാളുകളിൽ ദേവി തിരുമുഖമണിഞ്ഞു സർവ ആഭരണ വിഭൂഷിതയായി ഭക്തർക്കു അനുഗ്രഹമേകുന്നു എന്ന് വിശ്വാസം. . രാത്രി ഒരുമണിയോടെ വലിയപടയണി ആരംഭിക്കും. പ്രകൃതി ദത്തമായ വർണങ്ങൾ ഉപയോഗിച്ച് 101 പച്ച പാളകളിൽ ദേവീ രൂപം എഴുതി തുള്ളുന്ന 101 പാള ഭൈരവി കോലം വലിയ പടയണി നാളിൽ എത്തുമ്പോൾ കരക്കാർ ആത്മനിർവൃതിയിൽ ആറാടുന്നു.

തുടർന്ന് 64,32,16 പാള ഭൈരവികൾ , യക്ഷി, അരക്കി യക്ഷി, മറുത, കൂട്ട മറുത, പക്ഷി, കാലൻ എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. പുലയൻ പുറപ്പാട്, അന്തോണി, പരദേശി തുടങ്ങിയ വിനോദങ്ങൾ നിലവിൽ ഉണ്ടായിരുന്ന സാമൂഹിക ക്രമത്തെ ആരോഗ്യപരമായി അവതരിപ്പിക്കുന്നു.

ബാല പീഡകളിൽ നിന്നുള്ള മോചനത്തിനു പക്ഷി കോലവും മാർക്കണ്ഡേയ ചരിതമാണ് കാലൻ കോലത്തിന്റെ ഇതി വൃത്തം, മൃത്യു ഭീതിയിൽ നിന്നും മോചനം നേടാൻ കാലൻ കോലം. തുടർന്ന് മംഗള ഭൈരവിയും കളത്തിൽ എത്തും.സകല തെറ്റുകളും പൊറുത്തു അനുഗ്രഹിക്കണമേ എന്ന പ്രാർഥനയോടെ വലിയ പടയണി സമാപിക്കുന്നു. "കാലം തോറും പടയണിയെന്നൊരു "" "ലീല ദേവി പ്രസാദത്തിനുണ്ടാക്കി "" എന്ന പടയണി പാട്ടിലെ വരികൾ അന്വർഥമാക്കി, ദേവിയുടെ പ്രീതി തേടി, സമർപ്പണ ഭാവത്തോടെയാണ് കരക്കാർ പടയണി അവതരിപ്പിച്ചു മടങ്ങുന്നത്. നാളെ ഭരണി നാളിൽ ഇരുകരക്കാരും പുലവൃത്തം തുള്ളി മത്സരപടയണിക്കു ശുഭാന്ത്യം കുറിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com