ADVERTISEMENT

ശബരിമല ∙ സന്നിധാനത്ത് ഭക്തിയുടെ തിരമാല തീർത്ത തീർഥാടക ലക്ഷങ്ങളുടെ ദർശനത്തിനു സമാപനം കുറിച്ചു മാളികപ്പുറത്തു ഗുരുതി നടന്നു. ഇന്നലെ രാത്രി അത്താഴ പൂജയോടെ ഭക്തരുടെ ദർശനം പൂർത്തിയായി. തുടർന്നായിരുന്നു മകരവിളക്ക് ഉത്സവം മൂലം ദേവന്റെ ചൈതന്യത്തിനു സംഭവിച്ച കുറവിനു പരിഹാരമായി ഗുരുതി പൂജയും ഗുരുതിയും നടന്നത്.

വൈകിട്ട് നട തുറന്നശേഷം ഗുരുതിക്കുള്ള ഒരുക്കങ്ങൾ മണിമണ്ഡപത്തിനു മുൻപിൽ‌ തുടങ്ങി. അയ്യപ്പ സ്വാമിയുടെ അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട അടച്ചശേഷം ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ വി. കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഒ.ജി.ബിജു, പന്തളം കൊട്ടാരത്തിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ എത്തിയതോടെ നിലവിളക്കുകളും പന്തവും കൊളുത്തി ചടങ്ങുകൾ തുടങ്ങി. കുമ്പളങ്ങ മുറിച്ചു ഗുരുതി നടത്തി. മലദൈവങ്ങളെയും ഭൂതഗണങ്ങളെയും പ്രതീപ്പെടുത്താനായി മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ‘നിണം’ തൂകി. 

അങ്ങാടി വെങ്ങാലി കുന്നയ്ക്കാട്ട് ദേവീ വിലാസത്തിൽ ജെ. അജിത്കുമാർ, ജെ.ജയകുമാർ, റാന്നി കുന്നയ്ക്കാട്ട് രതീഷ് കുമാർ എന്നിവർ കാർമികത്വം വഹിച്ചു. ഗുരുതി നടത്തിയ കർമികൾക്കു ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ദക്ഷിണ നൽകി.സാധാരണ പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണു ഗുരുതി പൂജ നടക്കുന്നത്. എന്നാൽ തമ്പുരാട്ടിയുടെ മരണത്തെ തുടർന്നുണ്ടായ പുല കാരണം രാജപ്രതിനിധിക്കു പകരം കൊട്ടാരത്തിൽ നിന്നുള്ള പ്രതിനിധികൾ മാത്രമാണ് എത്തിയത്. ഗുരുതിക്കു സാക്ഷ്യം വഹിക്കാൻ ധാരാളം ഭക്തർ ഉണ്ടായിരുന്നു. ഇതോടെ മണ്ഡല മകരവിളക്കു തീർഥാടന കാലത്തെ അയ്യപ്പന്മാരുടെ ദർശനം പൂർത്തിയായി. ഇന്ന് രാവിലെ 6ന് നട അടയ്ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com