ADVERTISEMENT

റാന്നി ∙ മഴക്കാലത്ത് ചെളിക്കുഴി. വേനലായാൽ പൊടി ശല്യം. യാത്രക്കാർക്കു മൂത്രശങ്ക തീർക്കാൻ‌ ശുചിമുറി പോലുമില്ല. റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ കാഴ്ചയാണിത്. നാടിനു തന്നെ നാണക്കേടായി മാറുകയാണ് കേന്ദ്രം.ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനോടു ചേർന്ന് പഴവങ്ങാടി പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലത്താണ് 2013ൽ ബസ് സ്റ്റേഷൻ‌ തുറന്നത്. വയൽ മണ്ണിട്ടു നികത്തിയ സ്ഥലമാണിത്. ഉപരിതലത്തിൽ ടാറിങ് നടത്തിയാണ് യാഡ് ക്രമീകരിച്ചത്. പഞ്ചായത്തിന്റെ വ്യാപാര സമുച്ചയങ്ങളിലെ ഒരു മുറി സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിനും ഒന്നാം നില ഓഫിസിനും വിട്ടു നൽകുകയായിരുന്നു. ഉദ്ഘാടനത്തിനു പിന്നാലെ യാഡ് പൊളിഞ്ഞു. അടിത്തട്ടിലെ ചെളി ഉപരിതലത്തിൽ എത്തുകയായിരുന്നു. പിന്നീട് ഇതുവരെ പുനരുദ്ധരിച്ചിട്ടില്ല.

റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ പൊടി അടിഞ്ഞു തകർന്നു കിടക്കുന്ന യാഡ്.
റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ പൊടി അടിഞ്ഞു തകർന്നു കിടക്കുന്ന യാഡ്.

കരാർ ചെയ്തു
യാഡ് കോൺക്രീറ്റ് ചെയ്യുന്നതിന് എംഎൽഎ ഫണ്ടിൽ 20 ലക്ഷം രൂപ രാജു ഏബ്രഹാം അനുവദിച്ചിരുന്നു. മുൻ എംഎൽഎമാരുടെ ഫണ്ട് ചെലവഴിക്കുന്നതിനു സാങ്കേതിക തടസ്സം നേരിട്ടതിനാൽ അനുമതി ലഭിക്കാൻ വൈകി.  മാസങ്ങൾക്കു മുൻപ് പണി കരാറായെങ്കിലും എസ്റ്റിമേറ്റ് പുതുക്കാൻ നൽകിയിരിക്കുകയാണ്. ഇതിന് അടുത്തിടെയാണ് അനുമതി ലഭിച്ചത്. രേഖകൾ പഴവങ്ങാടി പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിനു ലഭിച്ചാൽ മാത്രമേ പണി തുടങ്ങാനാകൂ. അതു പ്രതീക്ഷിച്ചിരിക്കുകയാണ് കരാറുകാരൻ. യാഡ് പൂർണമായി തകർന്നു കിടക്കുകയാണ്. മഹാപ്രളയത്തിൽ അടിഞ്ഞ ചെളി പൊടിയായിരിക്കുന്നു. ബസുകളെത്തുമ്പോൾ  പറക്കുകയാണ്.

ഗാരിജ് പകലില്ല
ഗാരിജിൽ 4 മെക്കാനിക്കുകൾ പണിയെടുത്തിരുന്നു. അറ്റകുറ്റപ്പണി മാത്രമാണ് ഇവിടെ നടത്തിയിരുന്നത്. പ്രധാന പണികളെല്ലാം പത്തനംതിട്ട ഡിപ്പോയിൽ നടത്തുകയാണ്. ഇതുമൂലം പകൽ ഗാരിജിൽ പണിയില്ല.അടച്ചിട്ടിരിക്കുകയാണ്. വൈകിട്ട് 7ന് 2 മെക്കാനിക്കുകളെത്തും. അവർ രാവിലെ 7 വരെ പണിയെടുത്തു മടങ്ങും. ഇതുമൂലം പകൽ ബസുകൾ ബ്രേക്ക് ഡൗണായാൽ പത്തനംതിട്ട നിന്ന് ജീവനക്കാരെത്തണം.

തുറക്കാത്ത അമിനിറ്റി സെന്റർ
രാജു ഏബ്രഹാം എംഎൽഎയായിരിക്കെ 35 ലക്ഷം രൂപ ചെലവഴിച്ച് അമിനിറ്റി സെന്റർ നിർമിച്ചിരുന്നു. ബസ് സ്റ്റേഷന്റെ ഓഫിസ് ഇതിലേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിനു മുൻപ് പണി പൂർത്തിയായതാണ്. വെള്ളവും വെളിച്ചവും ലഭ്യമാക്കാത്തതു മൂലം തുറക്കാൻ കഴിഞ്ഞില്ല. പ്രളയത്തിൽ കേന്ദ്രത്തിനു നാശം നേരിട്ടിരുന്നു. പിന്നീട് പുനരുദ്ധരിച്ചു.

എന്നാൽ ഇന്നും കേന്ദ്രം തുറക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് കെട്ടിട നമ്പറിട്ടു നൽകാത്തതു മൂലം വൈദ്യുതി കണക്‌ഷൻ എടുക്കാനാകാത്തതായിരുന്നു തടസ്സം. പിന്നീട് പഞ്ചായത്ത് നമ്പറിട്ടു കൊടുത്തു. കണക് ഷൻ എടുക്കാനായി കെട്ടി വയ്ക്കേണ്ട തുക കെഎസ്ആർ‌ടിസി അനുവദിക്കാത്തതു മൂലം ഇതുവരെ കണക് ‌ഷൻ ലഭിച്ചിട്ടില്ല. കേന്ദ്രത്തിനു ശാപമായി കിടക്കുകയാണ് കെട്ടിടം. ലക്ഷങ്ങൾ എന്തിനാണ് ചെലവഴിച്ചതെന്ന ചോദ്യമാണു ബാക്കി.

മെച്ചപ്പെട്ട വരുമാനം; എന്നാലും അവഗണന 
1 സൂപ്പർ‌ ഫാസ്റ്റ്, 6 ഫാസ്റ്റ് പാസഞ്ചർ, 7 ഓർഡിനറി എന്നിവയടക്കം 14 ഷെഡ്യൂളുകളാണ് കേന്ദ്രത്തിലുള്ളത്. 2 ഫാസ്റ്റ് പാസഞ്ചറുകൾ 2 മാസമായി പമ്പയ്ക്കു നൽകിയിരിക്കുകയാണ്. ഒരെണ്ണം അപകടത്തിൽപ്പെട്ടും കിടക്കുന്നു. 11 ഷെഡ്യൂളുകളിൽ നിന്നായി  2.25 ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്നുണ്ട്. എന്നിട്ടും കോർപറേഷൻ ബസ് സ്റ്റേഷനെ തുടരെ അവഗണിക്കുകയാണ്. ശബരിമല ഇടത്താവളത്തിന്റെ നിർമാണം പുനരാരംഭിച്ചാൽ മാത്രമേ ബസ് സ്റ്റേഷൻ രക്ഷപ്പെടൂ. ഇടത്താവളത്തിന്റെ താഴത്തെ നില കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾക്കും യാഡുകൾക്കുമായി നീക്കിവച്ചിരിക്കുകയാണ്. നിർമാണം കേസിൽപ്പെട്ടിരിക്കുന്നതിനാൽ അതുടനെ നടക്കുന്ന ലക്ഷണമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com