ADVERTISEMENT

റാന്നി പെരുനാട് ∙ ശരണാരവങ്ങളുടെ ഭക്തിപ്രകർഷത്തിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിച്ച് ഭക്തസഹസ്രങ്ങൾ. സ്ത്രീകളുടെ ശബരിമലയായ പെരുനാട് കക്കാട്ട് കോയിക്കൽ ധർ‌മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണ ദർശനം നാടിന് ഉത്സവമായി. 

ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണമാണ് മടക്കയാത്രയിൽ പെരുനാട് ക്ഷേത്രത്തിലും ചാർത്തിയത്. ഇന്നലെ പുലർ‌ച്ചെ ളാഹ സത്രത്തിൽനിന്ന് പുറപ്പെട്ട തിരുവാഭരണ മടക്കയാത്ര മഠത്തുംമൂഴി കൊച്ചുപാലത്തിനു സമീപം സ്രാമ്പിക്കൽ വീട്ടിലെത്തി വിശ്രമിച്ചു. നിറപറയും നിലവിളക്കും ഒരുക്കി ഭക്തർ വരവേറ്റു. 

തുടർന്ന് പെരുനാട് ക്ഷേത്രത്തിലേക്കു സ്വീകരിച്ചു. തലപ്പാറമല വില്ലാളിവീരൻ ഓമനക്കുട്ടൻ കൊച്ചുവേലനും സ്ഥാന ചിഹ്നങ്ങൾ അണിഞ്ഞ് ഘോഷയാത്രയിൽ പങ്കെടുത്തു. ക്ഷേത്ര തിരുമുറ്റത്ത് പുഷ്പവൃഷ്ടി നടത്തിയാണ് ഭക്തർ സ്വീകരിച്ചത്. ശ്രീകോവിലിന് ഒരു പ്രദക്ഷിണം നടത്തി പേടകങ്ങൾ ക്ഷേത്രത്തിനുള്ളിലേക്കെടുത്തു. ശ്രീകോവിലിനു മുന്നിലെ മണ്ഡപത്തിൽ പേടകങ്ങൾ ഇറക്കിവച്ചു. ഉച്ചയക്ക് ഒന്നര വരെ ഭക്തർ പേടകങ്ങൾ കണ്ടു വണങ്ങി.

പിന്നീട് ആഭരണപ്പെട്ടി ശ്രീകോവിലിനുള്ളിലേക്കെടുത്തു. മേൽശാന്തി ജയദേവൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ ആഭരണങ്ങൾ ചിന്മുദ്രാങ്കിത യോഗ സമാധിയിലുള്ള വിഗ്രഹത്തിൽ ചാർത്തി. പുലർച്ചെ 2 വരെ ഭക്തർ അയ്യപ്പ വിഗ്രഹം ദർശിച്ചു. തുടർന്ന് ആഭരണങ്ങൾ നെട്ടൂർ പെട്ടിയിലാക്കി മടക്കയാത്ര ആരംഭിച്ചു. ഇന്ന് ആറന്മുളയാണു വിശ്രമം. നാളെ രാവിലെ ഘോഷയാത്ര പന്തളത്തു മടങ്ങിയെത്തും. 

ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് കൂടക്കാവിലേക്ക് എഴുന്നള്ളത്ത് ഘോഷയാത്ര നടത്തി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, താലപ്പൊലി, മുത്തുക്കുടകൾ, നാദസ്വരം, പഞ്ചവാദ്യം, ശിങ്കാരിമേളം, ശിങ്കാരക്കാവടി, തെയ്യം എന്നിവയുടെ അകമ്പടിയോടെ നടത്തിയ ഘോഷയാത്രയിൽ ശബരിമലയിൽ എഴുന്നള്ളിച്ച തലപ്പാറ, ഉടുമ്പാറ മലകളുടെ കൊടികളും എഴുന്നള്ളിച്ചിരുന്നു. ദേവസ്വം അസിസ്റ്റന്റ് കമ്മിഷനർ ആർ‌. പ്രകാശ്, സബ് ഗ്രൂപ്പ് ഓഫിസർ ജി. അരുൺകുമാർ, ഉപദേശക സമിതി പ്രസിഡന്റ് സോമസുന്ദരൻ പിള്ള, സെക്രട്ടറി സുബീഷ് ഗോപാൽ, വൈസ് പ്രസിഡന്റ് ടി.ജി.മനോഹരൻ നായർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com