ADVERTISEMENT

അടൂർ ∙ നഗരത്തിലും ഏറത്ത് ഗ്രാമത്തിലുമായി 22 പേരെ കടിച്ച ആക്രമണകാരിയായ തെരുവുനായയെ ഇനിയും പിടികൂടാത്തതിനാൽ ജനങ്ങൾ ഭീതിയിൽ. അടൂർ നഗരത്തിൽ 20 പേരെയും ഏറത്ത് പഞ്ചായത്തിലെ മണക്കാല പ്രദേശത്ത് ഒരു വിദ്യാർഥിയടക്കം 2 പേരെയുമാണ് കടിച്ചു പരുക്കേൽപിച്ചത്. രണ്ടു ദിവസമായി ഭീതിവിതച്ച നായയെ ഇന്നലെയും പിടികൂടിയിട്ടില്ല. എങ്ങോട്ട് പോയെന്ന് ആരും കണ്ടിട്ടുമില്ല. ഇതിനാൽ ഭീതികൂടാതെ വഴി നടക്കാനാകാത്ത സ്ഥിതിയിലാണ് അടൂർ നഗരം.

തിങ്കളാഴ്ച വൈകിട്ട് 5.30ന് പന്നിവിഴ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നുമാണ് വെള്ള നിറത്തിലുള്ള നായ ആക്രമണം തുടങ്ങുന്നത്. ഇവിടെ റോഡിലും വീട്ടുമുറ്റത്തുമായി നിന്ന മുതിർന്നവരെയും സ്ത്രീകളെയും കടിച്ചിട്ട് ഓടി അടൂർ ജനറൽ ആശുപത്രിയുടെ ഭാഗത്ത് എത്തി. അവിടെ റോഡരികിൽ നിന്നിരുന്ന ബംഗാളി സ്വദേശികളായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കയ്യിലും കാലിലുമായി കടിച്ചിട്ട് മൂന്നാളത്തേക്ക് ഓടിപ്പോയി.

റോഡിൽനിന്ന് ഗൃഹനാഥനെ കടിച്ചു. മണക്കാലയിലെത്തി ഗവ. യുപി സ്കൂളിലെ ഒരു വിദ്യാർഥിയടക്കം 2 പേർക്കും കടിയേറ്റു. വൈകിട്ട് ജനറൽ ആശുപത്രിയിൽ തെരുവുനായയുടെ കടിയേറ്റവരെ കൊണ്ടുനിറഞ്ഞു. 15 പേരാണ് ആദ്യം ദിവസം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ആക്രമണകാരിയായ നായ സ്ഥലം വിട്ടെന്നു വിചാരിച്ചിരുന്ന നഗരവാസികൾ ചൊവ്വാഴ്ച രാവിലെ ഉണരുന്നത് ആർഡി ഓഫിസിനു സമീപത്തും മിത്രപുരം ഭാഗത്തുമായി 7 പേരെ കൂടി കടിച്ചെന്ന വാർത്ത കേട്ടാണ്. ഇതിൽ പന്നിവിഴ സ്വദേശിയുടെ മേൽച്ചുണ്ടിൽ കടിച്ച് രണ്ടായി പിളരുകയും ചെയ്തിരുന്നു. നായയുടെ ആക്രമണം ഇത്ര രൂക്ഷമായിട്ടും ഇതിനെ പിടികൂടാൻ ഇന്നലെയും നഗരസഭാ അധികൃതർക്കായില്ല.

പന്നിവിഴ, ശ്രീമൂലം ചന്ത, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പൊലീസ് സ്റ്റേഷൻ പരിസരം, ജനറൽ ആശുപത്രി ഭാഗം, ബൈപാസ്, പറക്കോട് അനന്തരാമപുരം ചന്ത, സെൻട്രൽ ജംക്‌ഷൻ, തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവുനായ്ക്കൾ കൂട്ടമായി താവളമടിച്ചിരിക്കുന്നത്. ഈ നായ്ക്കളെ തുരത്തുന്നതിനോ വന്ധ്യംകരണം ചെയ്യുന്നതിനോ അധികൃതർ നടപടി എടുക്കാത്തതിനാലാണ് നഗരത്തിലാകെ നായ്ക്കൾ പെറ്റുപെരുകാൻ കാരണമായിരിക്കുന്നത്. ആക്രമണകാരിയായ നായയെ എത്രയും വേഗം പിടികൂടി നഗരവാസികൾക്ക് ഭീതികൂടാതെ സഞ്ചരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

തെരുവുനായയുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ നായയെ പിടികൂടാനുള്ള ശ്രമത്തിലാണ് നഗരസഭ. തെരുവുനായ്ക്കളെ പിടികൂടുന്ന സംഘത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഈ സംഘം നഗരത്തിൽ എത്തി ആക്രമണകാരികളായെ തെരുവുനായ്ക്കളെ പിടികൂടും.

ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അടൂർ നഗരം. നഗരത്തിലെ പ്രധാന റോഡുകൾ കൂടാതെ ഉപറോഡുകളുമെല്ലാം നായ്ക്കളുടെ താവളമാണ്. നായ്ക്കളെ പേടിച്ച് പ്രഭാത സവാരി നടത്താൻ പോലും കഴിയാത്ത സ്ഥിതിയിലാണ് നഗരം. നായ്ക്കളെ വന്ധ്യംകരണം ചെയ്യുകയോ. അല്ലെങ്കിൽ തെരുവുനായ്ക്കൾക്കായി ഷെൽറ്റർ സ്ഥാപിക്കുകയോ ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com