ADVERTISEMENT

പപ്പട വട്ടത്തിലുള്ള’ ആയിരം പൂർണ ചന്ദ്രന്മാരുടെ ശോഭയുണ്ട്, നീലകണ്ഠൻ നമ്പൂതിരിയുടെ മുഖത്ത്. നാക്കിലത്തുമ്പത്തു വിളമ്പിയ രുചിക്കൂട്ടുകളുടെ ഓർമകൾ നാവിൻതുമ്പത്തു നിറയുമ്പോൾ വിലയിനിക്കൽ മഠത്തിന്റെ പൂമുഖത്തും ആ ശോഭ പരന്നൊഴുകും. ഓമല്ലൂർ മാത്തൂർ മലമേൽ നീലകണ്ഠൻ നമ്പൂതിരിയെന്ന നാടിന്റെ പ്രിയ പാചകവിദഗ്ധന് 84 വയസ്സ്, ഇന്നു ശതാഭിഷേകം.

84 വയസ്സായ ഒരാൾ ജീവിത കാലഘട്ടത്തിൽ ആയിരം പൂർണ ചന്ദ്രന്മാരെ കണ്ടിട്ടുണ്ടാകുമെന്നാണു വിശ്വാസം. ചെറുപ്രായത്തിൽ പാചകരംഗത്തേക്കു കടന്നുവന്ന് കലോത്സവം പോലുള്ള വലിയ മേളകൾക്കും ഭക്ഷണമൊരുക്കിയ നീലകണ്ഠൻ നമ്പൂതിരിയുടെ ശതാഭിഷേകം വീട്ടുകാരും നാടും ഇന്ന് ആഘോഷിക്കും.  കോട്ടയം കിടങ്ങൂരിലെ മീനച്ചിലാറിന്റെ തീരത്തുനിന്നു മാത്തൂരിലെ അച്ചൻകോവിലാറിന്റെ തീരത്തേക്ക് ആ കൈപ്പുണ്യം എത്തിയിട്ടു നാളേറെയായി.

വിലയിനിക്കൽ മഠത്തിന്റെ പൂമുഖത്ത് ഇരുന്നു നീലകണ്ഠൻ ഓർമകളുടെ കലവറ തുറന്നു...കോട്ടയം കിടങ്ങൂർ ചെമ്പിളാവ് വാസുദേവൻ നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മൂന്നു മക്കളിൽ മൂത്തവനായിരുന്നു നീലകണ്ഠൻ. അച്ഛന്റെ മൂത്ത സഹോദരൻമാരായ പരമേശ്വരൻ നമ്പൂതിരിയും നാരായണൻ നമ്പൂതിരിയും നാടറിയുന്ന പാചകവിദഗ്ധരായിരുന്നു. ആ വഴികളിലൂടെയായി നീലകണ്ഠന്റെ യാത്ര.

പതിനാലാം വയസ്സിൽ വല്യച്ഛൻമാർക്കൊപ്പം പാചകപ്പുരയിൽ. 20 വർഷത്തോളം അവർക്കൊപ്പം. 35ാം വയസ്സിൽ പേരെടുത്ത നീലകണ്ഠൻ സ്വന്തമായി പാചകം ചെയ്യാൻ തുടങ്ങി.  കല്യാണപ്പുരകളിലും മറ്റു ചടങ്ങുകളിലും മേളകളിലും പാർട്ടി സമ്മേളനങ്ങളിലും നീലകണ്ഠന്റെ സദ്യയ്ക്ക് ആരാധകരേറെയായി. സ്കൂൾ കായിക,കലാ മേളകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു നീലകണ്ഠൻ.

കിടങ്ങൂരിലെ ഒരു ഉപജില്ലാ കലോത്സവത്തിലായിരുന്നു ആദ്യം ഭക്ഷണമൊരുക്കിയത്. പിന്നീട് പാലായിൽ നടന്ന സംസ്ഥാന കലോത്സവത്തിലേക്ക്. കേരളത്തിൽ എവിടെ മേളയുണ്ടോ, കലവറയിൽ നീലകണ്ഠനും രുചിയൊരുക്കാനെത്തി. 30 വർഷത്തോളം പല മേളകളിലും നീലകണ്ഠൻ സാന്നിധ്യമായി. സഹായത്തിനായി പലപ്പോഴും നാൽപതിലധികം പേർ ഒപ്പമുണ്ടായിരുന്നു.

പഴയിടം മോഹനൻ നമ്പൂതിരി നീലകണ്ഠന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു. ഇരുവരും പലയിടങ്ങളിലും ഒരുമിച്ചു സദ്യയൊരുക്കി. സംസ്ഥാനത്തിനു പുറത്തും നീലകണ്ഠൻ ഭക്ഷണമൊരുക്കി. കർണാടകയിലെ ഹുബ്ലിയിലെ മലയാളികൾ പലവട്ടം നീലകണ്ഠന്റെ സദ്യയുടെ രുചി തേടി വിളിച്ചിട്ടുണ്ട്. പാലായിൽ ഒരുവട്ടം 15,000 പേർക്കു നീലകണ്ഠൻ ഭക്ഷണമൊരുക്കി.

അമ്പലപ്പുഴ പായസക്കഥ
പാചകജീവിതത്തിനിടെ 8 വർഷത്തോളം പല സന്ദർഭങ്ങളിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നീലകണ്ഠൻ കീഴ്ശാന്തിയായി പോയിരുന്നു. അമ്പലപ്പുഴയിൽ പാൽപ്പായസമുണ്ടാക്കുന്നതു കീഴ്ശാന്തിമാരായിരുന്നു. വർഷത്തിൽ 4 മാസമെങ്കിലും അമ്പലപ്പുഴയിലെ കീഴ്ശാന്തിയായി നീലകണ്ഠൻ എത്തിയിട്ടുണ്ട്. അപ്പോഴെല്ലാം പാൽപായസത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു.

അമ്പലപ്പുഴയിലെ പായസം പോലെ കേമമായിരുന്നു നീലകണ്ഠൻ പുറത്ത് സദ്യയ്ക്കൊരുക്കിയ പാൽപായസവും. ആ രുചി തേടി പലരുമെത്തി. ആ പാൽപായസം തന്നെയാണു നീലകണ്ഠനും ഒരുക്കാൻ പ്രിയം. 

സദ്യയിൽപലവിധം
സദ്യയ്ക്ക് 22 വിഭവങ്ങളിലേറെ ഒരുക്കിയ കാലമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഒരു കല്യാണത്തിന് അട,പാലട,കടല,പരിപ്പ്,പഴം എന്നിങ്ങനെ 5 പായസമുണ്ടാക്കിയതും ഓർമയിലുണ്ട്. അക്കാലത്ത് സാധാരണ 2 പായസമായിരുന്നു. ഒരിക്കൽ തിരുവിതാംകൂർ കൊട്ടാരത്തിലെ കല്യാണത്തിനു നീലകണ്ഠൻ സദ്യയൊരുക്കി.

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകളുടെ കല്യാണത്തിനും ഇലയിട്ടു. ഓരോ സമുദായത്തിനും വ്യത്യസ്ത രീതികളിലായിരുന്നു സദ്യ ഒരുക്കിയിരുന്നത്. കറികൾ വിളമ്പുന്നതിലും വ്യത്യാസമുണ്ട്.  എണ്ണിയാലൊടുങ്ങാത്ത രുചിക്കൂട്ടുകൾക്ക് ഉടമയാണെങ്കിലും നീലകണ്ഠനു പ്രിയം ചമ്മന്തിയും മെഴുക്കുപുരട്ടിയുമാണ്.

തിരക്കേറിയ കലവറയിൽനിന്നു വീട്ടിലേക്കെത്തുമ്പോൾ ഭാര്യ ആര്യാ ദേവി അവ ഒരുക്കിവയ്ക്കുമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് 59 വർഷം പിന്നിട്ടു.  1975ലാണു നീലകണ്ഠൻ അച്ചൻകോവിലാറ്റിനു തീരത്തെ വീട്ടിലേക്കെത്തിയത്. പത്തനംതിട്ടയിൽ ഒട്ടേറെ ശിഷ്യസമ്പത്തിന് ഉടമയാണ് അദ്ദേഹം. ശതാഭിഷേകത്തിനു ഗുരുദക്ഷിണയായി ഇക്കുറി സദ്യയൊരുക്കുന്നതു ശിഷ്യൻ ബാബു പുലിത്തിട്ടയാണ്.

ബാബുവിന്റെ പിതാവും നീലകണ്ഠൻ നമ്പൂതിരിയുടെ ശിഷ്യനായിരുന്നു. കോവിഡ് കാലത്തോടെ നീലകണ്ഠൻ പാചകലോകത്തുനിന്നു പിൻവാങ്ങി.  മക്കളായ വിനു,വൃന്ദ,സന്ധ്യ മരുമക്കളായ വിദ്യ,പരമേശ്വരൻപോറ്റി,വിക്രമൻ നമ്പൂതിരി എന്നിവരും ബന്ധുക്കളും നാട്ടുകാരും ചേർന്നാണു ശതാഭിഷേകം ഒരുക്കുന്നത്. ‘മലമേൽ’ എന്ന പേരിൽ കേറ്ററിങ് യൂണിറ്റ് തുടങ്ങാനുള്ള തയാറെടുപ്പിലാണു റിട്ട. പ്രഥമാധ്യാപകനായ മകൻ വിനു. 

മൃദംഗത്തിലും ‘കൈപ്പുണ്യം’
പാചകം പോലെ മൃദംഗത്തിലും നീലകണ്ഠൻ മനസ്സുവച്ചിട്ടുണ്ട്. 14ാം വയസ്സിൽ അദ്ദേഹം മൃദംഗം പഠിച്ചു. തിരുവല്ലയിലെ ചെല്ലപ്പനായിരുന്നു ഗുരു. ഏറെക്കാലം നാടകങ്ങൾക്കും നൃത്തത്തിനും ഭജനയ്ക്കും പാട്ടുകച്ചേരിക്കും കഥാപ്രസംഗങ്ങൾക്കും അദ്ദേഹം മൃദംഗം വായിച്ചു. പിന്നീട്, തിരക്കേറിയതോടെ കലാജീവിതം വഴിമാറി. ആ വിരലുകൾ ഒടുവിൽ പാചകലോകത്ത് സുകൃതമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com