ADVERTISEMENT

ഇലവുംതിട്ട ∙ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലം കിട്ടാനില്ല. കോളനികളിൽ ജലം ആവശ്യത്തിന് ലഭിക്കാതെ ജനം വലയുന്നു. ചന്ദനക്കുന്ന് പ്രദേശത്ത് പൈപ്പിൽ വെള്ളമെത്തി മിനുറ്റുകൾക്കുള്ളിൽ ജലം നിലയ്ക്കുന്ന അവസ്ഥയാണുള്ളത്. ചെന്നീർക്കര- മെഴുവേലി ജലസംഭരണികളിൽ ജലം നിറഞ്ഞു നിൽക്കുമ്പോൾ മാത്രമാണ് ടാപ്പുകളിൽ ജലം ലഭിക്കുക. ഇപ്പോൾ ഉപഭോഗം കൂടുന്നതുകൊണ്ട് പെട്ടെന്ന് ജലസംഭരണികളിലെ ജല നിരപ്പ് താഴും. ഇത് കൂടാതെ നാടു നീളെയാണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്.

ജലനിരപ്പ് കാൽ ഭാഗമാകുമ്പോൾ ഉയർന്ന പ്രദേശങ്ങളിലിൽ താമസിക്കുന്നവർക്ക് ജലം കിട്ടാതെയാകും.  രാമൻചിറയിലെ ഒറോട്ടിയിൽ പടി, ഇലവുംതിട്ട– ചെന്നീർക്കര പരിസരങ്ങൾ പൈപ്പ് പൊട്ടി ലീറ്റർ കണക്കിനാണ് ജലം നഷ്ടപ്പെടുന്നത്. ആറുമാസം പിന്നിട്ടിട്ടും പൈപ്പ് നന്നാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

വേനൽ കനത്തതോടെ പുന്നക്കുന്ന് -ആൽത്തറപ്പാട്, ചന്ദനക്കുന്ന്, തൃക്കുന്നമുരുപ്പ്, നാമക്കുഴി മല തുടങ്ങിയ കുന്നിൻ പ്രദേശങ്ങളിലെ കിണറുകൾ വേനൽ ആരംഭിച്ചപ്പോഴേ വറ്റിവരളാൻ തുടങ്ങി.  പൈപ്പുകളിലൂടെയുള്ള ജലം നിലയ്ക്കുമ്പോൾ അധിക‍ൃതരെ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും പരാതികൾ ഉണ്ട്. ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടീൽ എങ്ങുമെത്താതെ നിക്കുന്ന അവസ്ഥയിലാണ്. ജലം വിതരണ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വീടുകളിൽ വെള്ളം എത്തുന്നില്ല
കൊടുമൺ ∙ വേനലിൽ ജലക്ഷാമം രൂക്ഷമായിട്ടും വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ടാപ്പുകളിലൂടെ കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നു പരാതി. ജൽജീവൻ പദ്ധതിയുടെ ഗാർഹിക കണക്‌ഷൻ ലഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പിലൂടെ യഥാസമയം വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതിയുള്ളത്. 

കണക്‌ഷൻ ലഭിച്ച സമയത്ത് കൃത്യമായി വെള്ളം എത്തിയിരുന്നു. എന്നാൽ വേനൽ കടുത്തതോടെ വെള്ളത്തിനായി പൊതുജനം ബുദ്ധിമുട്ടുന്ന സമയത്ത് പൈപ്പിലൂടെ വെള്ളം ലഭിക്കുന്നില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതാണ് അവസ്ഥ. 

വേനലിന്റെ കാഠിന്യം കൂടിയതോടെ പൈപ്പ് വെള്ളത്തെയാണ് പൊതുജനം ആശ്രയിക്കുന്നത്. പഞ്ചായത്തിലൂടെ കടന്നുപോകുന്ന കനാലുകളും തുറന്നിട്ടില്ല. കനാലുകൾ തുറന്നാൽ കിണറുകൾ പോലുള്ള ജലസ്രോതസ്സുകളിൽ വെള്ളം എത്തുന്നതാണ് ഏക ആശ്വാസം. അടൂർ ഭാഗങ്ങളിൽ കനാലിലൂടെ വെള്ളം എത്തിയെങ്കിലും കൊടുമൺ ഭാഗത്തേക്ക് വെള്ളം ഇതുവരെയും ലഭിച്ചിട്ടില്ല. 

ഇങ്ങനെ വെള്ളത്തിനായി ആവശ്യം കൂടി വരുമ്പോഴാണ് പൈപ്പ് വെള്ളം കൂടി ഇല്ലാതാകുന്നത്. കൃത്യമായി ബില്ല് അടച്ചവർക്ക് പോലും വെള്ളം യഥാസമയം ലഭിക്കുന്നില്ല. എത്രയും വേഗം വെള്ളം ലഭ്യമാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

പൈപ്പ് പൊട്ടി സംരക്ഷണഭിത്തി തകർന്നു
വടക്കടത്തുകാവ്∙ പുന്തലപ്പടി–വെള്ളക്കുളങ്ങര റോഡിൽ കലുങ്കു പുനർനിർമിച്ച ഭാഗത്ത് ജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡിന്റെ വശത്തെ സംരക്ഷണഭിത്തി തകർന്നു. ഇവിടെ കലുങ്കു നിർമാണത്തിന്റെ ഭാഗമായി കുറച്ചു ഭാഗത്തെ പഴയ പൈപ്പ് മാറ്റി പുതിയ പൈപ്പ് ഇട്ടിരുന്നു.  ഇതിനു ശേഷം പമ്പിങ് നടത്തിയപ്പോഴാണ് പൈപ്പ് പൊട്ടിയത്.  ഇതിനൊപ്പം റോഡിന്റെ വശത്തെ കെട്ടും തകർന്ന് വീഴുകയായിരുന്നു. 

കലുങ്കു നിർമിച്ചതിന്റെ മുൻഭാഗത്തായി റോഡ് താഴേക്ക് ഇരുത്തിയിട്ടുമുണ്ട്. കലുങ്കു നിർമാണം പൂർത്തിയായെങ്കിലും അനുബന്ധ പണികൾ ഇനിയും ബാക്കിയുണ്ടെന്നും അതിന്റെ കൂടെ റോഡിന്റെ വശം തകർന്നത് പുനർനിർമിക്കുമെന്നും മൈനർഇറിഗേഷൻ അധികൃതർ പറഞ്ഞു. അതേ സമയം നിർമാണത്തിലെ അപാകതയാണ് പൈപ്പ് പൊട്ടിയതിനൊപ്പം റോഡിന്റെ വശം ഇടിഞ്ഞു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com