പമ്പ, പെരിയാർ സംരക്ഷണത്തിന് ഗംഗാ മാതൃകയിൽ കേന്ദ്ര പദ്ധതി
Mail This Article
പത്തനംതിട്ട ∙ നാഷനൽ മിഷൻ ഫോർ ക്ലീൻ ഗംഗ മാതൃകയിൽ പമ്പാനദിയുടെയും പെരിയാറിന്റെയും വീണ്ടെടുപ്പിനായി പദ്ധതി തയാറാക്കുന്നു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ദേശീയ നദീ പരിപാലന ഡയറക്ടറേറ്റിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ പിന്തുണയും ലഭിക്കും. ഗംഗ നദിയെ മാലിന്യമുക്തമാക്കാൻ തുടക്കമിട്ട നമാമി ഗംഗ പദ്ധതിയുടെ രൂപത്തിലുള്ള സംരക്ഷണവും പാരിസ്ഥിതിക വീണ്ടെടുപ്പുമാണ് ലക്ഷ്യം.
നദീസംരക്ഷണത്തെപ്പറ്റി ജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കുകയാണ് ആദ്യഘട്ടമെന്ന് നാഷനൽ മിഷൻ ഫോർ ക്ലീൻ ഗംഗ ഡയറക്ടർ ജനറലും നാഷനൽ റിവർ കൺസർവേഷൻ ഡയറക്ടറേറ്റ് മേധാവിയുമായ ജി.അശോക് കുമാർ പറഞ്ഞു. ഇരു നദികളിലെയും ജൈവ വൈവിധ്യത്തെപ്പറ്റി ഗവേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
നദികളുടെ സാംസ്കാരിക വൈവിധ്യവും പാരിസ്ഥിതിക പ്രാധാന്യവും പഠനവിധേയമാക്കും. ജനകീയ വീണ്ടെടുപ്പിനായുള്ള യത്നങ്ങൾക്കും തുടക്കമിടും. മലിനീകരണം തടയാനും നദിയിലേക്കു ജലം എത്തിക്കുന്ന തോടുകളും നീർത്തടങ്ങളും സംരക്ഷിക്കാനും വീണ്ടെടുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. ഡെറാഡൂൺ ആസ്ഥാനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് പ്രാഥമിക പഠനങ്ങൾക്കു നേതൃത്വം നൽകുന്നത്.
ഗംഗ നദിയുടെ സംരക്ഷണത്തിനായി ഗംഗ പ്രഹാരികളെ (കാവലാൾ) ചുമതലപ്പെടുത്തിയതു പോലെ പമ്പാ–പെരിയാർ തടങ്ങളിൽ പരിസ്ഥിതി പ്രചാരകരെയും ഗവേഷകരെയും കർഷകരെയും മറ്റും നദിയുടെ കാവൽക്കാരായി നിയമിക്കുമെന്ന് പ്രോജക്ട് കോ ഓർഡിനേറ്റർ തൻവീർ അഹമ്മദും പമ്പയിൽ പ്രാഥമിക പഠനം നടത്തിയ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡീനുമായ ഡോ. രുചി ബഡോളയും പറഞ്ഞു. ഡോ.വി.ദിനേഷിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പഠനങ്ങളുടെ റിപ്പോർട്ടും വൈകാതെ പ്രസിദ്ധീകരിക്കും.