ADVERTISEMENT

അടൂർ ∙ റോഡ് നവീകരണത്തിനും പട്ടികജാതി ക്ഷേമത്തിനും മുൻഗണന നൽകുന്ന അടൂർ നഗരസഭാ ബജറ്റ് ഉപാധ്യക്ഷ രാജി ചെറിയാൻ അവതരിപ്പിച്ചു. 72.50 കോടി രൂപ വരവും 65.55 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നഗരസഭയിലെ 28 വാർഡുകളിലെയും റോഡുകളുടെ നവീകരണത്തിനായി 4.64 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഇക്കുറി 1.74 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. അങ്കണവാടികളുടെയും ഹെൽത്ത് സെന്ററുകളുടെയും നിർമാണത്തിനും നവീകരണത്തിനും സ്മാർട് അങ്കണവാടികളുടെ നിർമാണത്തിനുമായി 58 ലക്ഷം രൂപയും നഗരത്തിലെ സർക്കാർ സ്കൂളുകളുടെ നവീകരണത്തിനും ഉന്നമനത്തിനുമായി 37 ലക്ഷം രൂപയും മാറ്റിവച്ചു.

സ്വകാര്യ ബസ് സ്റ്റാൻഡ് തുടർനിർമാണ പ്രവർത്തനങ്ങൾക്കായി കെയുആർഡിഎഫ്സിയിൽ നിന്നുള്ള ലോൺ വഴി 4 കോടി രൂപയും നഗരസഭാ ഓഫിസിന്റെ തുടർ നിർമാണ പ്രവർത്തനങ്ങൾക്കായി 2 കോടി രൂപയും ടൗൺഹാൾ നിർമാണ പ്രവർത്തനത്തിനായി 3.5 കോടി രൂപയും പറക്കോട് അനന്തരാമപുരം ചന്തയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി 12.5 കോടി രൂപയും സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും വകയിരുത്തി.

ഹരിതകർമസേനാംഗങ്ങൾക്ക് കുടുതൽ വരുമാനം ഉറപ്പാക്കുന്ന രീതിയിൽ എല്ലാ വീടുകളിലും സമയബന്ധിതമായി എത്തുന്നതിനും ക്ലീൻസിറ്റി പദ്ധതി നടപ്പാക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിന് വാഹനം വാങ്ങുന്നതിനുമായി 10 ലക്ഷം രൂപയാണ് നീക്കിവച്ചത്. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ, ഫുട്പാത്തുകൾ, ബസ്ബേകൾ, ട്രാഫിക് ഐലന്റുകൾ എന്നിവിടങ്ങളിൽ അലങ്കാരച്ചെടികൾ വച്ചുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

പുതിയ പദ്ധതികൾ
∙പള്ളിക്കലാറിന്റെ തീരത്ത് വ്യൂ പോയിന്റ്–15 ലക്ഷം

∙പുതിയകാവ് ചിറയോട് ചേർന്നുള്ള നഗരസഭാ സ്ഥലത്ത് പ്രാദേശിക ടൂറിസം പദ്ധതി–10 ലക്ഷം

∙ആരോഗ്യ നഗരം പദ്ധതിയിൽ 500 പേർക്ക് യോഗാ പരിശീലനത്തിന്–10 ലക്ഷം

∙100 നിർധന വിദ്യാർഥികൾക്ക് കലാപരിശീലനം–5 ലക്ഷം

∙പാലിയേറ്റീവ് കെയർ പദ്ധതിക്ക് വാഹനം വാങ്ങുന്നതിന്–6 ലക്ഷം

∙ഹാപ്പിനെസ് പാർക്കിന്–5 ലക്ഷം

∙പറക്കോട്ട് സയൻസ് പാർക്ക് വ്യൂ പോയിന്റിന്–5 ലക്ഷം

തട്ടിക്കൂട്ട് ബജറ്റ്: കോൺഗ്രസ് 
അടൂർ ∙ നടപ്പിലാക്കാത്ത കുറെ പദ്ധതികൾ ഉൾപ്പെടുത്തി തട്ടിക്കൂട്ട് ബജറ്റാണ് നഗരസഭാ ഉപാധ്യക്ഷ രാജി ചെറിയാൻ അവതരിപ്പിച്ചതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഡി. ശശികുമാർ ആരോപിച്ചു. റോഡു വികസനത്തിനു കൂടുതൽ ഫണ്ട് മാറ്റിവച്ചിട്ടില്ല. വൈദ്യുതി എത്താത്ത പ്രദേശങ്ങളിൽ വൈദ്യുതി എത്തുന്നതിനുള്ള ഒരു പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ശുദ്ധജലക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും ശശികുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com