പശുക്കൾ മാത്രം സമ്പാദ്യം; രാജനുമുണ്ട് സ്വപ്നങ്ങൾ
Mail This Article
അരുവാപ്പുലം ∙ സംസ്ഥാന, ജില്ലാ തലത്തിൽ ക്ഷീര കർഷകർക്കുള്ള പുരസ്കാരങ്ങളും അവാർഡുകളുമൊക്കെ പ്രഖ്യാപിക്കുമ്പോഴും ആരും ശ്രദ്ധിക്കാതെപോകുകയാണ് 40 വർഷമായി കന്നുകാലികൾക്കൊപ്പം ജീവിതം നയിക്കുന്ന രാജനെയും കുടുംബത്തെയും. അരുവാപ്പുലം പുളിഞ്ചാണി മേലേതിൽ രാജന്റെ ജീവിതം ഇന്നും കഷ്ടത്തിലാണ്. 6 സെന്റിൽ ചെറിയ വീട്ടിൽ ഭാര്യയും മകളും അടങ്ങുന്നതാണ് രാജന്റെ ജീവിതം. സ്വന്തമായി കിണറില്ല. വല്ലപ്പോഴും കിട്ടുന്ന പൈപ് വെള്ളമാണ് ആശ്രയം. ആരോഗ്യം ക്ഷയിച്ച് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് രാജൻ. എങ്കിലും തന്റെ കാലികളെ സംരക്ഷിക്കുന്നതിൽ മുടക്കം വരുത്താറില്ല. രോഗിയായ ഭാര്യയും പ്ലസ്ടു പഠനം നടത്തിയ മകളും കൂടെയുണ്ട്.
6-ാം വയസ്സിൽ കന്നുകാലി വളർത്തൽ ഉപജീവനമാക്കിയ രാജന് ഇപ്പോൾ 8 പശുക്കൾ, 4 കിടാക്കൾ, 1 എരുമ ഉൾപ്പെടെ 13 കന്നുകാലികൾ ഉണ്ട്. ഇവയ്ക്ക് വെയിലും മഴയുമേൽക്കാതെ കിടക്കാൻ നല്ല തൊഴുത്തില്ല. ടാർപോളിൻ കെട്ടിയാണ് മേൽക്കൂര സംരക്ഷിച്ചിട്ടുള്ളത്. ഏതാണ്ട് 4 കിലോമീറ്റർ ചുറ്റളവിൽ വർഷങ്ങളായി കാൽനടയായി പാൽ വിതരണം ചെയ്യുന്ന രാജന് രാത്രിയോ പകലോ മഴയോ വെയിലോ ഒന്നും തന്റെ കാലികളുടെ സംരക്ഷണത്തിനു തടസ്സമല്ല. എല്ലാ ദിവസവും അരക്കിലോമീറ്റർ അകലെയുള്ള പുളിഞ്ചാണി തോട്ടിൽ രാജനും കുടുംബവും തന്റെ കാലികളെ കൊണ്ടുപോയി കുളിപ്പിക്കും. പുളിഞ്ചാണി, തേക്കുതോട്ടം മേഖലയിൽ കന്നുകാലികളെ മേയ്ച്ചു നടക്കുന്ന രാജനും കുടുംബവും നാട്ടുകാരുടെ പരിചിത മുഖങ്ങളാണ്.
സർക്കാർ ആനുകൂല്യങ്ങളും സഹായങ്ങളും ഈ കുടുംബത്തെ തേടിയെത്തിയിട്ടില്ല. ആനുകൂല്യങ്ങളും സഹായങ്ങളും രാജൻ അറിയാറില്ലെന്നതാണ് വാസ്തവം. സമീപ പ്രദേശത്ത് ക്ഷീര സഹകരണ സംഘങ്ങൾ ഇല്ലാത്തതിനാൽ പാൽ നൽകാനോ അവിടെ നിന്നുള്ള സഹായം കിട്ടാനോ സാധിക്കുന്നില്ല. അത്യാവശ്യം ഒരു വീട്, തന്റെ കാലികൾക്ക് വെയിലും മഴയും ഏൽക്കാതിരിക്കാൻ ഉറപ്പും വൃത്തിയുമുള്ള ഒരു തൊഴുത്ത്, ദാഹമകറ്റാൻ മുടങ്ങാതെ ശുദ്ധജലം ഇതൊക്കെയാണ് രാജന്റെ ആഗ്രഹം. കാലിവളർത്തലിൽ നിന്ന് ഒന്നും സാധിക്കുകയില്ലെന്നറിയാം, എങ്കിലും ക്ഷീര കർഷകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ തന്നെ സഹായിക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് രാജനും കുടുംബവും.