കാത്തിരിപ്പനൊടുവിൽ വരുന്നു, ചെറുകോലിന്റെ സ്മാർട് വില്ലേജ് ഓഫിസ്
Mail This Article
ചെറുകോൽ ∙ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണം അവസാനഘട്ടത്തിൽ. 2020ൽ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44ലക്ഷം രൂപ ചെലവിൽ അനുമതി ലഭിച്ച സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിർമാണം 2021 ൽ തുടങ്ങിയെങ്കിലും മുടങ്ങികിടക്കുകയായിരുന്നു. 2021 ഫെബ്രുവരിയിലാണ് ജില്ലയിലെ 12വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയത്. ചെറുകോൽ ഒഴികെ മറ്റു കെട്ടിടങ്ങളെല്ലാം മാസങ്ങൾക്ക് മുൻപ് പൂർത്തിയായിരുന്നു. ചെറുകോലിലെ നിർമാണം മാത്രമാണ് തടസ്സപ്പെട്ടു കിടന്നത്. കെട്ടിട നിർമാണത്തിന്റെ ഭാഗമായി പഴയ കെട്ടിടത്തിന്റെ സമീപത്തെ മണ്ണു നീക്കം ചെയ്തപ്പോൾ വലിയ തോതിൽ പാറ കണ്ടതിനെ തുടർന്നു കരാറുകാരൻ പണി ഉപേക്ഷിച്ചു പോയി. നിർമിതി കേന്ദ്രത്തിന് ആയിരുന്നു നിർമാണ ചുമതല.
ഇതിനു ശേഷം ഒന്നര വർഷത്തോളം ആരും കരാർ ഏറ്റെടുക്കാതെ പണി മുടങ്ങി കിടന്നു, പഴയ വില്ലേജ് ഓഫീസ് കാലപ്പഴക്കം മൂലം തകരാറിലായി മഴ പെയ്താൽ ചോരുന്ന അവസ്ഥയിലും ആയി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നും ഒട്ടേറെ നിവേദനങ്ങളുടെ അടിസ്ഥാനത്തിലും റവന്യൂ മന്ത്രി നിർദേശിച്ചതോടെ 2023നവംബറിൽ മറ്റൊരു കരാറുകാരൻ പണി ഏറ്റെടുത്തു. കെട്ടിടത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായി ഭിത്തിയുടെ പ്ലാസ്റ്ററിങ് ജോലികൾ പുരോഗമിക്കുന്നു. 3 മാസത്തിനുള്ളിൽ പൂർത്തിയാകും. സിറ്റ്ഔട്ട്, സന്ദർശകമുറി, വില്ലേജ് ഓഫിസർക്കും, സ്റ്റാഫുകൾക്കും പ്രത്യേക മുറിയും ഒപ്പം ഭക്ഷണമുറിയും രണ്ടു ശുചിമുറിയും ചേർന്നതാണ് പുതിയ വില്ലേജ് ഓഫിസിന്റെ രൂപരേഖ.