ADVERTISEMENT

വെച്ചൂച്ചിറ ∙ കടുത്ത ചൂടിൽ പമ്പാനദിക്കും ദാഹം. നീരൊഴുക്ക് നിലച്ചു. ചൂടിന്റെ കാഠിന്യം വർധിച്ചാൽ എരുമേലി, വെച്ചൂച്ചിറ എന്നീ ജല വിതരണ പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെടും. പമ്പാനദിയിൽ പൂവത്തുംമൂട് കടവിനു മുകൾ ഭാഗത്താണ് നീരൊഴുക്ക് നിലച്ചത്. പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളവും ആറ്റിലെ ചെറിയ നീരുറവകളും മാത്രമാണ് ചെറിയ തോതിൽ ഒഴുക്കു നിലനിർത്തുന്നത്. പമ്പ ത്രിവേണിയും വരണ്ടിരിക്കുകയാണ്. കുന്നാർ ഡാം തുറന്നു വിട്ടാണ് ശബരിമല ഉത്സവത്തിന് എത്തുന്ന തീർഥാടകർക്കായി ജലവിതാനം ക്രമീകരിച്ചിരിക്കുന്നത്. ത്രിവേണിക്കു താഴേക്ക് തീർത്തും വെള്ളമില്ല. കിസുമം, തുലാപ്പള്ളി, അരയാഞ്ഞിലിമണ്ണ്, പൊനച്ചി, കുരുമ്പൻമൂഴി, ഇടത്തിക്കാവ് എന്നിവിടങ്ങളിൽ ആറ്റിൽ വിശാലമായ മണൽപരപ്പുകൾ തെളിഞ്ഞിരിക്കുകയാണ്. ആറ്റിൽ ഫുട്ബോൾ ഗ്രൗണ്ടുകൾ ഒരുക്കാമെന്ന സ്ഥിതിയാണ്. 

പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിക്കായി പമ്പാനദിയിലെ ഇടത്തിക്കാവിൽ നിർമിച്ചിട്ടുള്ള തടയണയ്ക്കുള്ളിൽ നിന്നാണ് എരുമേലി ജല വിതരണ പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നത്. പദ്ധതിയുടെ കിണറും പമ്പ് ഹൗസും ആറിന്റെ കരയിലാണ്. പമ്പ് ഹൗസിനോടു ചേർന്ന ഭാഗത്തു മാത്രമാണ് ഇവിടെ ആറ്റിൽ കുറെയെങ്കിലും വെള്ളമുള്ളത്. അതും നേരിയ തോതിൽ മാത്രം. ബാക്കിയെല്ലായിടത്തും മണൽ പരപ്പുകൾ മാത്രമാണു കാണാനുള്ളത്. എരുമേലി പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുമ്പോൾ ആറ്റിലെ ശേഷിക്കുന്ന വെള്ളത്തിന്റെ അളവും കുറയുന്നതു കാണാം. വേഗത്തിലാണ് വെള്ളം വലിയുന്നത്. വരൾച്ച തുടരുന്തോറും ആറ്റിൽ മണൽ മാത്രം ശേഷിക്കുന്ന സ്ഥിതിയാണ്. ഇടത്തിക്കാവ് തടയണയിൽ നിന്ന് 500 മീറ്റർ താഴെ പെരുന്തേനരുവി വെള്ളച്ചാട്ടത്തോടു ചേർന്നാണ് വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ കിണറും പമ്പ് ഹൗസും. ഇവിടെ ആറ്റിൽ നീരൊഴുക്കേയില്ല.

പാറക്കൂട്ടങ്ങൾ മാത്രമാണു തെളിഞ്ഞു കാണാനുള്ളത്. പാറയിടുക്കിലെ നീരുറവയിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് വെച്ചൂച്ചിറ ജല വിതരണ പദ്ധതിക്കായി പമ്പ് ചെയ്യുന്നത്. വെള്ളത്തിന്റെ അളവ് കുറയുമ്പോൾ പമ്പിങ് നിർത്തും. ഇതുമൂലം സംഭരണികളിലെല്ലാം വെള്ളം എത്തിക്കാൻ കഴിയുന്നില്ല. ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമമാണ്. എരുമേലി ജല വിതരണ പദ്ധതിയുടെ കിണറ്റിൽ നിന്ന് വെച്ചൂച്ചിറ പദ്ധതിക്കും വെള്ളമെത്തിക്കാൻ ജൽജീവൻ മിഷൻ പദ്ധതിയിൽ കരാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിന്റെ തോത് ദിവസമെന്നോണം ആറ്റിൽ കുറയുന്നതിനാൽ അത് എത്രത്തോളം പ്രായോഗികമാകുമെന്ന് ഉറപ്പില്ല. ജലവൈദ്യുതി പദ്ധതികളിൽ ഉൽപാദനത്തിനു ശേഷം കക്കാട്ടാറ്റിലൂടെ ഒഴുക്കിവിടുന്ന വെള്ളമാണ് പൂവത്തുംമൂടിനു താഴെ പമ്പാനദിയിൽ ജലവിതാനം ഉയർത്തുന്നതും നീരൊഴുക്ക് നിലനിർത്തുന്നതും. വേനലിന്റെ കാഠിന്യം വർധിച്ചാൽ അതിനും പ്രതിസന്ധി നേരിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com