അയ്യപ്പ സന്നിധിയിൽ ഉത്സവബലിക്ക് തുടക്കം
Mail This Article
ശബരിമല ∙ ഭഗവത് ചൈതന്യം നിറഞ്ഞ ഉത്സവബലിക്ക് അയ്യപ്പ സന്നിധിയിൽ ആഘോഷമായ തുടക്കം. തന്ത്രി, മേൽശാന്തി, കീഴ്ശാന്തി, പരികർമികൾ, കഴകം, വാദ്യക്കാർ, കൈസ്ഥാനിയർ തുടങ്ങിയവർക്ക് ആദ്യം വസ്ത്രവും ദക്ഷിണയും നൽകി സ്വീകരിച്ചു. പിന്നെ ഉച്ചപൂജ പൂർത്തിയാക്കി സോപാനത്തു വിളക്കുവച്ച് മരപ്പാണി കൊട്ടി ദേവതകളെ ഉണർത്തി ചടങ്ങു തുടങ്ങി. ശ്രീലകത്തുനിന്നു ദേവനെ പഴുക്കാ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് ഇരുത്തി.
തുടർന്നു തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ.മഹേഷ് എന്നിവരുടെ കാർമികത്വത്തിൽ ക്ഷേത്രത്തിനുള്ളിലെ ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകി. രണ്ടാമത്തെ ബലി തൂവലിലാണു ഭക്തർക്ക് ഉത്സവബലി ദർശനത്തിന് അവസരം ലഭിച്ചത്.
ഉത്സവത്തോടനുബന്ധിച്ചു അയ്യപ്പ സന്നിധിയിൽ ത്രിവേദ മുറജപം തുടങ്ങി. ഗുരുവായൂർ മുൻ മേൽശാന്തിയുമായ ഡോ. തോട്ടം ശിവകുമാർ നമ്പൂതിരി സാമവേദം, കടല്ലൂർ ശ്രീദാസ് നമ്പൂതിരി യജുർവേദം, മൂത്തേടം നാരായണൻ നമ്പൂതിരി ഋഗ്വേദം എന്നിവർ 3 ദിവസം മുറജപം നടത്തും. സന്നിധാനത്ത് അപൂർവമായാണ് മുറജപം നടക്കുന്നത്.