വഴിവിളക്കും ബ്ലിംഗർ ലൈറ്റുമില്ല; വൺവേ സൂചിക കാണാനാകുന്നില്ല
Mail This Article
ഇട്ടിയപ്പാറ ∙ വഴിവിളക്കും ബ്ലിംഗർ ലൈറ്റുമില്ല. സന്ധ്യക്കു ശേഷം കാവുങ്കൽപടി ജംക്‌ഷനിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വൺവേ സൂചിക കാണാനാകുന്നില്ല. ഇട്ടിയപ്പാറ ടൗണിലെ വൺവേ തുടങ്ങുന്നത് കാവുങ്കൽപടി ജംക്‌ഷനിൽ നിന്നാണ്. മാമുക്കിൽ നിന്നെത്തുന്ന വാഹനങ്ങൾ കാവുങ്കൽപടിയിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞാണ് വൺവേയിലൂടെ പോകുന്നത്. ഇവിടെ പുനലൂർ–മൂവാറ്റുപുഴ പാതയുടെ മധ്യത്തിലായി വൺവേ ബോർഡും ദിശാസൂചികയുമുണ്ട്. പകൽ ദിശാസൂചിക വ്യക്തമായി കാണാം. എന്നാൽ സന്ധ്യ കഴിഞ്ഞാൽ വ്യക്തതയില്ല. ഹോം ഗാർഡ് ചുവന്ന സ്റ്റിക്കുമായി നിന്നാണ് വാഹനങ്ങൾ തിരിച്ചു വിടുന്നത്.
കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ചപ്പോൾ കരാർ കമ്പനി വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. കാവുങ്കൽപടി ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന വിളക്ക് വാഹനമിടിച്ചു തകർത്തിരുന്നു. ഇതിനു ശേഷം അതു പുനഃസ്ഥാപിച്ചിട്ടില്ല. 5 വർഷം പരിപാലനം നടത്തേണ്ട കരാർ കമ്പനിയാണ് വിളക്ക് തെളിക്കാത്തത്. വൺവേ കാര്യക്ഷമമായി നടപ്പാക്കുന്നതിന് കാവുങ്കൽപടി ജംക്‌ഷനിൽ പാതയുടെ മധ്യത്തിലായി ബ്ലിംഗർ ലൈറ്റുകളും സ്ഥാപിച്ചിരുന്നു. സൗരോർജത്താൽ പ്രവർത്തിച്ചിരുന്ന ലൈറ്റുകളാണിത്. അതും ഇപ്പോൾ കത്തുന്നില്ല. ഇതുമൂലം ജംക്‌ഷനിൽ സന്ധ്യക്കു ശേഷം ഒട്ടും വെളിച്ചമില്ലാത്ത സ്ഥിതിയാണ്. അടിയന്തരമായി ഇതിനു പരിഹാരം കാണണം.