തൊഴിൽരഹിതർക്കായി ഐസക്കിന് ഒന്നും ചെയ്യാനായില്ല: ആന്റോ

Mail This Article
വള്ളിക്കോട് ∙ പത്തുവർഷം എംഎൽഎയും പത്തുവർഷം മന്ത്രിയുമായി പ്രവർത്തിച്ചിട്ടും തൊഴിൽരഹിതർക്കായി ഒന്നും ചെയ്യാനാകാത്ത ആളാണ് എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക് എന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത് ആലപ്പുഴ ജില്ലയിലാണെന്നും യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പറഞ്ഞു. എല്ലാ മേഖലകളും തകർത്ത സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തു രാഷ്ട്രീയ ശത്രുക്കളെ ജയിലിൽ അടയ്ക്കാൻ കാത്തിരിക്കുന്നവരാണ് മോദി ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു.
വള്ളിക്കോട് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺജി അധ്യക്ഷത വഹിച്ചു. എസ്.വി.പ്രസന്നകുമാർ, റോയ്സ് മല്ലശേരി, റോബിൻ പീറ്റർ, എ.ഷംസുദ്ദീൻ, ദീനാമ്മ റോയ്, ബീന സോമൻ, എലിസബത്ത് എന്നിവർ പ്രസംഗിച്ചു.വിവിധ പള്ളികളിൽ നടന്ന ഓശാന ചടങ്ങുകളിൽ ആന്റോ ആന്റണി പങ്കെടുത്തു. മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുത്ത ശേഷം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയം, പത്തനംതിട്ട ഗാർഡിയൻ എയ്ഞ്ചൽ ലാറ്റിൻ കാത്തലിക് ദേവാലയം, മുണ്ടത്താനം ഇമ്മാനുവൽ മാർത്തോമ്മാ ദേവാലയം, എന്നിവിടങ്ങളിലും സന്ദർശനം നടത്തി.