ADVERTISEMENT

ബൗണ്ടറി ∙ ഒളികല്ലിലും പരിസരങ്ങളിലും കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് സൗരോർജ വേലികൾ തകർ‌ത്ത്. അടുത്തിടെ നവീകരിച്ച വേലിയാണ് ദിവസമെന്നോണം ആന തകർക്കുന്നത്. ജനവാസ കേന്ദ്രത്തിലേക്കെത്തുന്ന കാട്ടാന വനാതിർത്തിയിലെത്തുമ്പോൾ കാലുകൊണ്ട് വേലിയിൽ തട്ടി നോക്കും. ഷോക്കടിച്ചാൽ മരച്ചില്ലകളും മരങ്ങളും ഒടിച്ചിട്ട് വേലി തകർക്കും. പിന്നീട് സുരക്ഷിതമായി അതിർത്തി കടക്കും. സൗരോർജ വേലിയുടെ സംരക്ഷണത്തിന് 2 പേരെ ഗുണഭോക്താക്കൾ നിയോഗിച്ചിട്ടുണ്ട്. കാട്ടാനകൾ തകർക്കുന്ന വേലി നന്നാക്കുന്നത് അവരാണ്. ദിവസവും പണി നടത്തണം. 

10 വർഷം മുൻപ് വനാതിർത്തിയിലുള്ള മണിയാർ, അരീക്കക്കാവ്, പേഴുംപാറ, ചിറക്കൽ, താമരപ്പള്ളി തോട്ടം, ചെമ്പരത്തിമൂട്, ഒളികല്ല് എന്നിവിടങ്ങളിലെല്ലാം സൗരോർ‌ജ വേലി സ്ഥാപിച്ചിരുന്നു. അന്ന് കാട്ടാനകൾ ഒഴികെയുള്ള മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്തിയിരുന്നില്ല. ആനകൾ അന്നും മരച്ചില്ലകൾ ഒടിച്ചിട്ട് വേലി തകർക്കുമായിരുന്നു. ഇത്തരത്തിൽ വേലി പൂർണമായി നശിച്ചിരുന്നു. അതാണ് അടുത്തിടെ പുനർ നിർമിച്ചത്. 

സൗരോർജ വേലി പ്രായോഗികമല്ലെന്ന് അന്ന് സമീപവാസികൾ വനപാലകരെ അറിയിച്ചിരുന്നു. എന്നാൽ സംരക്ഷണമില്ലാത്തതു മൂലമാണ് വേലി നശിക്കുന്നതെന്നാണ് അവർ മറുപടി നൽകിയത്. വടശേരിക്കര പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളേത്താണ് വേലിയുടെ സംരക്ഷണം ഏറ്റെടുത്തത്. തുടർന്നാണ് ചിറക്കൽ മുതൽ താമരപ്പള്ളി തോട്ടം വരെ വേലി നാട്ടിയത്. അതാണ് സ്ഥിരമായി കാട്ടാന തകർക്കുന്നത്. 

സൗരോർജ വേലിക്കു പകരം കോൺക്രീറ്റ് മതിലോ കിടങ്ങുകളോ നിർമിക്കണമെന്നാണ് വനാതിർത്തികളിൽ താമസിക്കുന്നവർ ഇപ്പോൾ ആവശ്യപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ഇതിനുള്ള പദ്ധതികൾ നടപ്പാക്കി കർഷകരെ സംരക്ഷിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com