ADVERTISEMENT

പത്തനംതിട്ട∙ വനത്തിനുള്ളിലെ ജലലഭ്യത, ഭക്ഷണലഭ്യത എന്നിവ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ടെന്നും കേരളം എന്താണ് ചെയ്തതെന്നു സർക്കാർ വിശദീകരിക്കണമെന്നും ബിജെപി ദേശീയ നേതാവും എംപിയുമായ പ്രകാശ് ജാവഡേക്കർ ആവശ്യപ്പെട്ടു. പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു നഷ്ടപരിഹാരം നൽകിയതുകൊണ്ട് പ്രശ്ന പരിഹാരമാകില്ല. 12 പേരാണ് കേരളത്തിൽ ആനകളുടെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തിൽ അഞ്ചിലധികം സീറ്റുകൾ നേടും. 2019ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു കേരളത്തിൽ പലരും വിശ്വസിച്ചിരുന്നു. ഇപ്പോൾ അങ്ങനെ ആരും പറയുന്നില്ല. വികസനവും പുരോഗതിയും ആഗ്രഹിക്കുന്ന ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യും. ബിജെപി ജയിക്കുമ്പോൾ വോട്ടിങ് മെഷീന് കുറ്റവും കോൺഗ്രസ് ജയിക്കുമ്പോൾ കുഴപ്പമില്ലെന്നുമാണ് പറയുന്നത്.

തിരുവനന്തപുരം–കാസർകോട് 6 വരി ദേശീയപാതയുൾപ്പെടെ വലിയ വികസന പ്രവർത്തനങ്ങളാണു ബിജെപി കേരളത്തിൽ നടത്തുന്നത്. കേരളത്തിൽ ഒന്നര കോടി ജനങ്ങൾക്കു സൗജന്യ അരി നൽകുന്നുണ്ട്. 50 ലക്ഷം പേർക്കു മുദ്ര വായ്പയുടെ ആനുകൂല്യം ലഭിച്ചു. 32 ലക്ഷം പേർക്കു കൃഷി സമ്മാൻ പദ്ധതി വഴി 32,000 രൂപ വീതം ലഭിച്ചു. പക്ഷപാതമില്ലാത്ത വികസനത്തിലാണു ബിജെപി വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.   

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമായി ജയിലിൽ വൈകാതെ പ്രത്യേക സെൽ ഒരുക്കേണ്ടി വരുമെന്നു മുഖ്യപ്രഭാഷണം നടത്തിയ പി.സി.ജോർജ് പറഞ്ഞു. ബിജെപി സംസ്ഥാന ജന.സെക്രട്ടറിമാരായ ജോർജ് കുര്യൻ, കരമന ജയൻ, എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, നേതാക്കളായ വി.എൻ.ഉണ്ണി, ഷാജി നായർ, അശോകൻ കുളനട, പ്രതാപചന്ദ്ര വർമ, പ്രദീപ് അയിരൂർ, കെ.ബിനുമോൻ, പത്മിനി തോമസ്, ഷോൺ ജോർജ്, നോബിൾ മാത്യു, ഘടകകക്ഷി നേതാക്കളായ എ.വി.ആനന്ദരാജ്, കുരുവിള മാത്യൂസ്, രാജു തിരുവല്ല, മഞ്ജു കെ.നായർ, ജോബിൻ മണത്തറ, മനോജ്, അബികുമാർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com