ബസ് കാത്ത് മണിക്കൂറുകൾ; മടുത്ത് ചുങ്കപ്പാറക്കാർ
Mail This Article
ചുങ്കപ്പാറ∙ കോട്ടാങ്ങൽ - മണിമല, ചുങ്കപ്പാറ - ആലപ്ര -പൊന്തൻപുഴ - എരുമേലി റൂട്ടിൽ രൂക്ഷമായ യാത്രാ ക്ലേശത്തിന് പരിഹാരമുണ്ടാകണമെന്ന് ആവശ്യം. വാഹന സൗകര്യം കുറവായതിനാൽ നൂറുകണക്കിനു യാത്രികരാണ് ദുരിതത്തിലായിരിക്കുന്നത്. രാവിലെ 6.50 ന് ചുങ്കപ്പാറയിൽ നിന്ന് പാലായ്ക്കും 7.20 ന് കാഞ്ഞിരപ്പള്ളിക്കുമുള്ള രണ്ട് സ്വകാര്യ ബസുകൾക്ക് ശേഷം രണ്ടര മണിക്കൂറിനു ശേഷമാണ് ചുങ്കപ്പാറയിൽ നിന്നു പൊന്തൻപുഴ ഭാഗത്തേക്ക് ബസ് സർവീസുള്ളത്. എരുമേലി ഭാഗത്തേക്ക് ഉച്ചയ്ക്ക് 12നും വൈകിട്ട് 5നും മാത്രമാണ് നേരിട്ട് സർവീസ്. കെഎസ്ആർടിസി ഉൾപ്പെടെ പത്തിലധികം സർവീസുകളുണ്ടായിരുന്നിടത്ത് രണ്ടു വർഷമായി സർവീസുകൾ നാമമാത്രമായി.
ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും തൊഴിലാളികളും മറ്റും കൃത്യസമയങ്ങളിൽ യഥാസ്ഥാനങ്ങളിൽ എത്തിപ്പെടാൻ കഴിയാതെ വലയുകയാണ് . ചുങ്കപ്പാറയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിച്ച് പൊന്തൻപുഴയിൽ എത്തിയാൽ എവിടേക്ക് പോകുന്നതിനും ബസ് ലഭിക്കും എന്നാൽ ഈ അഞ്ച് കിലോമീറ്റർ ദൂരം എത്തിപ്പെടാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. കോട്ടാങ്ങൽ വഴി മണിമല ഭാഗത്തേക്ക് 3 ബസുകൾ മാത്രമാണ് മണിക്കൂറുകൾ വ്യത്യാസത്തിൽ സർവീസ് നടത്തുന്നത്.
ഇതിൽ രണ്ടെണ്ണം ദീർഘദൂര സർവീസാണ്,രാവിലെയും വൈകിട്ടും മാത്രം. പിന്നെ ഓട്ടോറിക്ഷ വിളിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ബസ് സർവീസ് ഇല്ലാത്തതിനാൽ ഇത് മുതലാക്കി ചിലർ അമിതചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. കെഎസ്ആർടിസി കൂടുതൽ ഗ്രാമീണ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
പത്തിലധികം സർവീസ്; ഇപ്പോ ഒന്നുമില്ല
കെഎസ്ആർടിസി ഉൾപ്പെടെ പത്തിലധികം സർവീസുകളുണ്ടായിരുന്നിടത്ത് രണ്ടു വർഷമായി സർവീസുകൾ നാമമാത്രമായി.