തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് നുണപ്രചാരണങ്ങൾക്ക് തടയിടാൻ: മറിയാമ്മ ഉമ്മൻ
Mail This Article
കുളനട ∙ ജീവിതത്തിൽ ഇതുവരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടില്ലെന്നും ഇത്തവണ ഇറങ്ങേണ്ടി വന്നത് നുണപ്രചാരണങ്ങൾക്ക് തടയിടാനാണെന്നും മറിയാമ്മ ഉമ്മൻ. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം യുഡിഎഫ് കുളനട മണ്ഡലം കമ്മിറ്റി നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഉമ്മൻ ചാണ്ടിയുടെ മക്കൾ ബിജെപിയിലേക്ക് പോകുമെന്ന തരത്തിൽ വരെ നുണകൾ പ്രചരിപ്പിക്കുകയാണ്. തങ്ങളുടെ കുടുംബത്തിനു ചിന്തിക്കാൻ പോലും കഴിയാത്തതാണ് ഇത്. ആന്റോ ആന്റണി ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ വൻഭൂരിപക്ഷത്തിൽ വിജയിക്കും. ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഈ തിരഞ്ഞെടുപ്പിലും വേണ്ടതായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ആത്മാവ് എല്ലായിടത്തുമുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ പി.എ.സാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. സ്ഥാനാർഥി ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെ.ശിവദാസൻ നായർ, എ.സുരേഷ് കുമാർ, എൻ.സി.മനോജ്, കെ.ശിവപ്രസാദ്, വി.ആർ.മോഹനൻ പിള്ള, ഉളനാട് ഹരികുമാർ, കെ.പി.ഭാസ്കരൻ പിള്ള, ഹരികുമാർ ഉള്ളന്നൂർ, തോമസ് ചെറിയാൻ, ജോസഫ് ജോർജ് , എം.കെ.ഭാനുദേവൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.