ഉപകനാലിൽ വെള്ളമില്ല; ദാഹിച്ച് കക്കണ്ണിമല: മന്ത്രി വീണാ ജോർജിനു നിവേദനം നൽകി നാട്ടുകാർ
Mail This Article
നാരങ്ങാനം ∙ കനാൽ തുറന്നു വിടാത്തതിനാൽ ജലം കിട്ടുന്നില്ലെന്നു പരാതി. ചക്കുങ്കൽപടി, കക്കണ്ണിമല കുടിവെള്ള പദ്ധതിയിലെ അംഗങ്ങളായ കുടുംബങ്ങളാണ് അധികൃതരോട് പരാതി പറഞ്ഞു മടുത്ത ശേഷം ഇപ്പോൾ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജിനു പരാതി നൽകിയത്. പമ്പ ജലസേചന ഇടതുകര കനാലിന്റെ ഉപകനാലായ നാരങ്ങാനം ഡിവിഷനിലെ കോഴഞ്ചേരി ഈസ്റ്റ് ചക്കുങ്കൽപടി, നാരങ്ങാനം മഠത്തുംപടി വരെയുള്ള രണ്ടര കിലോമീറ്റർ ദൂരം അറ്റകുറ്റപ്പണി നടത്തി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
നാരങ്ങാനം വെസ്റ്റിലെ കുളത്തൂർപടിയിലുള്ള കുളത്തിൽ നിന്നാണ് ചക്കുങ്കൽപടി, കക്കണ്ണിമല കുടിവെള്ള പദ്ധതിയിലെ ജനങ്ങൾക്ക് ആവശ്യമായ വെള്ളം പമ്പു ചെയ്യുന്നത്. വേനൽക്കാലത്ത് ഈ കുളത്തിലെ വെള്ളം വറ്റുകയും കനാലിൽ വെള്ളം എത്തുന്നതോടെ ഉറവ ഉണ്ടായി കുളത്തിൽ വെള്ളം ഉയരുകയും ചെയ്യുന്നതാണ് സാധാരണ സംഭവിക്കാറുള്ളത്.എന്നാൽ നിലവിൽ കനാലിൽ വെള്ളം എത്താതായതോടെ പമ്പിങ് നിർത്തി വയ്ക്കേണ്ട അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്.
നിർധനരായ നിരവധി കുടുംബങ്ങൾ ജീവിക്കുന്ന ഇവിടെ പല വീട്ടുകാരും പണം മുടക്കി വെള്ളം വാങ്ങേണ്ടി വരുന്ന സ്ഥിതിയുണ്ട്. കൂടാതെ 60 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന പെരിഞ്ഞേലി, പുന്നോൺ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തുന്നതും ഈ കനാൽ വഴിയാണ്. വേനൽക്കാലത്തു നടത്തേണ്ട പച്ചക്കറി കൃഷി വെള്ളം ലഭിക്കാത്തതിനാൽ നടത്താൻ കഴിയാത്ത പ്രയാസത്തിലാണ് കർഷകരും.