ADVERTISEMENT

അടൂർ ∙ തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു കരുവന്നൂർ ബാങ്കിലെ ഇ.ഡി അന്വേഷണവും അക്കൗണ്ട് മരവിപ്പിക്കലുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊന്നും സിപിഎമ്മിനെ ഏശില്ല. സുരേഷ് ഗോപി മൂന്നാമതാകും. അവിടെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാർ വിജയിക്കും. അതിനെ നേരിടാൻ ഇത്തരം കളി കൊണ്ടൊന്നും സാധിക്കില്ലെന്നു ബിജെപിയും ഏജൻസികളും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചാൽ തിരഞ്ഞെടുപ്പു പ്രവർത്തനം സ്തംഭിപ്പിക്കാമെന്നാണ് ഇ.ഡിയുടെ ധാരണ. നാട്ടുകാർ വോട്ട് മാത്രമല്ല, ധാരാളം പൈസയും തിരഞ്ഞെടുപ്പിനു നൽകാറുണ്ട്. ഇ‍.ഡി വഴി തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ നിർവീര്യമാക്കാമെന്ന് ബിജെപി കരുതിയിട്ടുണ്ടെങ്കിൽ അതു കടുത്ത അബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോൺഗ്രസും ബിജെപിയും കാണുന്നത്. അതിനെതിരെ പൊതുവികാരം ശക്തമാണ്.

കേന്ദ്രം കാണിക്കുന്ന അവഗണനയും വിവേചനമാണ് ഇന്നത്തെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം. അത് മറച്ചുവച്ചു കേരളമെന്തോ കടമെടുത്തു മുടിയുകയാണെന്നാണ് യുഡിഎഫും ബിജെപിയും പറയുന്നത്. ഇ.ഡി, ഇൻകം ടാക്സ്, സിഎജി തുടങ്ങി പല റഡാറും കിഫ്ബിയിലേക്ക് തിരിച്ചു വച്ചിരിക്കുകയാണ്. പക്ഷെ എത്ര തപ്പിയിട്ടും ഒന്നും കിട്ടുന്നില്ല.

ഇപ്പോൾ തോമസ് ഐസക്കിനെതിരെ നോട്ടിസുകൾ അയക്കുകയാണ്. സാമ്പത്തിക വിദഗ്ധരടങ്ങിയ കിഫ്ബി ബോർഡാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഐസക്കിന് വ്യക്തിപരമായി തീരുമാനമെടുക്കാൻ കഴിയില്ല. ഐസക്കിനെയോ മറ്റാരെയെങ്കിലുമോ ഒറ്റതിരിഞ്ഞ് അക്രമിച്ചു വശം കെടുത്താമെന്ന ചിന്ത വേണ്ട. റബറിന്റെ വില ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം യുപിഎ സർക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കറിൽനിന്ന് അപശബ്ദം; മൈക്ക് ഉപേക്ഷിച്ച് മുഖ്യമന്ത്രി
അടൂർ ∙  മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളന വേദിയിൽ മൈക്ക് പണിമുടക്കിയതോടെ മുഖ്യമന്ത്രി മൈക്ക് ഒഴിവാക്കി പ്രസംഗം തുടർന്നു. അടൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വാർത്താ സമ്മേളനം. മുഖ്യമന്ത്രി എത്തുന്നതിനു മുന്നോടിയായി പലവട്ടം ഹോട്ടൽ അധികൃതരും അവസാനമായി മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫും മൈക്ക് പരിശോധിച്ചു കുഴപ്പമില്ലെന്ന് ഉറപ്പാക്കിയിരുന്നു.

എന്നാൽ വാർത്താസമ്മേളനം തുടങ്ങി അൽപ സമയത്തിനുള്ളിൽ സ്പീക്കറിൽനിന്ന് അപശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. മുഖ്യമന്ത്രി മൈക്കിൽ 2 വട്ടം തട്ടി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. വൈകാതെ, ഞാൻ പറയുന്നത് നിങ്ങൾക്കു കേൾക്കാമല്ലോ എന്നു ചോദിച്ചു മുഖ്യമന്ത്രി മൈക്ക് ഉപയോഗിക്കാതെ പ്രസംഗം തുടർന്നു. വീണ്ടും സ്പീക്കറിൽ നിന്ന് അപശബ്ദം ഉയർന്നതോടെ ഹോട്ടലുകാർ മൈക്ക് ഓഫ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com