ADVERTISEMENT

തോട്ടപ്പുഴശ്ശേരി ∙പിഴകളെല്ലാം പൊറുത്തുകൊണ്ടേ....എന്ന് ഉയർന്നു മുഴങ്ങിയ പാട്ടിനൊപ്പം മംഗളഭൈരവിക്കോലം കളംനിറഞ്ഞു ചുവടുവച്ചതോടെ വെള്ളങ്ങൂർ പൂഴിക്കുന്ന് ദേവി ക്ഷേത്രത്തിലെ വലിയ പടയണി സമാപിച്ചു.ചെണ്ടമേളത്തിന്റയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ വെള്ളങ്ങൂർ എൻഎസ്എസ് കരയോഗമന്ദിരത്തിൽ നിന്നാണ് കോലം എതിരേറ്റത്.

 എതിരേൽപ് ക്ഷേത്രത്തിൽ എത്തിയതിനു ശേഷം കാപ്പൊലിക്കൽ നടന്നു. തുടർന്നു നിരത്തിതുള്ളൽ, താവടി, പുലവൃത്തം. അതിനുശേഷം കോലങ്ങളുടെ വരവായിരുന്നു. ആദ്യം എത്തിയത് ശിവകോലമാണ്. തുടർന്നു പിശാച്, പക്ഷി, മറുത, സുന്ദരയക്ഷി, മാടൻ, കാലൻ, അന്തരയക്ഷി, ഭൈരവി തുടങ്ങിയ കോലങ്ങൾ തുള്ളി ഒഴിഞ്ഞു. ഇതിനിടയിൽ പൂഴിക്കുന്നു പടയണിയുടെ മാത്രം പ്രത്യേകതയായ അരക്കി യക്ഷിയുടെ വരവായിരുന്നു. 

പടവെട്ടു നടന്നപ്പോൾ ചോര വീണെന്നും ആ ചോരയിൽ നിന്നു രണ്ടു ഘോരദേവതമാർ ഉണ്ടായിയെന്നും അതാണ് അരക്കിയക്ഷി എന്നുമാണ് സങ്കൽപം.വലിയ പടയണിയുടെ പ്രത്യേകതയാണു ശൂർപ്പണഖാകോലം. പൂഴിക്കുന്നു പടയണി തുടങ്ങിയ കാലം മുതൽ ഉള്ളതാണു ശൂർപ്പണഖക്കോലം. മുൻകാലങ്ങളിൽ ഈ കോലം തുള്ളാറില്ലായിരുന്നു. കോലങ്ങളുടെ നിരത്തിതുള്ളൽ നടക്കുമ്പോൾ അതിന്റെ ഇടയിലൂടെ ഒരു പ്രത്യക ശബ്ദം ഉണ്ടാക്കി ഓടിമറിയുന്ന രീതിയായിരുന്നു ഈ കോലത്തിനുണ്ടായിരുന്നത്. 

പക്ഷേ അതിൽ നിന്നു വ്യത്യസ്തമായി കഴിഞ്ഞ വർഷം മുതൽ പാട്ടുപാടി ശൂർപ്പണഖക്കോലം കളത്തിൽ തുള്ളിതുടങ്ങി. നേരം വെളുപ്പായതോടു കൂടി ചുറ്റിനും കത്തിജ്വലിക്കുന്ന ചുട്ടുകറ്റയുടെ വെളിച്ചത്തിൽ വല്യകോലമെന്ന മംഗളഭൈരവി തുള്ളിയൊഴിഞ്ഞതോടെ ഈവർഷത്തെ പൂഴിക്കുന്നു പടയണിക്കു സമാപനമായി. അടുത്തവർഷത്തെ അടവി മഹോത്സവത്തിനുള്ള തയ്യാറെടുപ്പിനായി പടയണി കലാകാരൻമാർ പൂഴിക്കുന്നിൽ അമ്മയുടെ മുൻപിൽ നിന്നു പിരിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com