വിഷു പൂജകൾക്കായി ശബരിമല നട തുറന്നു
Mail This Article
ശബരിമല∙ ശരണമന്ത്ര ധ്വനികളോടെ വിഷു പൂജകൾക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. തീർഥാടകർക്ക് ഇനി ദർശന സുകൃതത്തിന്റെ 8 നാളുകൾ. ശരണംവിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറന്നു. മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി പി.ജി.മുരളിക്കു താക്കോൽ കൈമാറിയ ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചു.
നട തുറന്നപ്പോൾ തന്നെ ദർശനത്തിനായി തീർഥാടകരുടെ തിരക്കായിരുന്നു. ഇന്ന് മുതൽ 18 വരെ ദിവസവും പൂജകൾ ഉണ്ട്. വിഷുക്കണി ദർശനം 14ന് പുലർച്ചെ 3 മുതൽ 7 വരെയാണ്. 13ന് രാത്രി അത്താഴ പൂജയ്ക്കു ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക. കണിവെള്ളരി, അഷ്ടമംഗലം, അലക്കിയ വസ്ത്രം,ചക്ക, മാങ്ങ, നാളികേരം, ഉണക്കലരി, വാൽക്കണ്ണാടി തുടങ്ങിയവ ഓട്ടുരുളിയിൽ ഒരുക്കി അയ്യപ്പ വിഗ്രഹത്തിനു മുന്നിൽ വയ്ക്കും.
ഇതിനു പുറമേ വെള്ളിപ്പാത്രത്തിൽ നിറയെ നാണയങ്ങളും.14ന് പുലർച്ചെ 3ന് നട തുറന്ന ശേഷം ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തരെയും. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട 18ന് രാത്രി 10ന് അടയ്ക്കും.
മണ്ഡല മകരവിളക്ക് തീർഥാടനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അയ്യപ്പന്മാർ ദർശനത്തിന് എത്തുന്നത് വിഷുക്കാലത്താണ്. ദർശനത്തിനെത്തുന്നവർ വെർച്വൽ ക്യു ബുക്ക് ചെയ്യണം. പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരൽമേട് എന്നിവിടങ്ങളിൽ താൽക്കാലിക ആശുപത്രികളും തുറന്നു. തിരക്ക് നിയന്ത്രണത്തിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പൊലീസിനെയും നിയോഗിച്ചു.